കോഴിക്കോട്: വീണ്ടും ഒരു മണ്ഡലമാസക്കാലം കൂടി വന്നു ചേർന്നു. പൗർണമിക്ക് ശേഷം പ്രതിപാദം മുതൽ അടുത്ത പൗർണമി വരെ 30 ദിവസവും പിന്നീട് ഏകാദശി വരെയുള്ള 11 ദിവസവും ചേരുന്നതാണ് 41 ദിവസത്തെ മണ്ഡലകാലം. അയ്യപ്പന്‍റെ മുദ്രയുള്ള മാല ധരിച്ച്, കറുപ്പ് ഉടുത്ത്, വ്രത ശുദ്ധിയോടെയാണ് സ്വാമി അയ്യപ്പൻമാർ മല കയറുന്നത്.
വൃശ്ചികം ഒന്നിന് രാവിലെ ക്ഷേത്രത്തിൽ വച്ച് രുദ്രാക്ഷമോ തുളസി മാലയോ ധരിച്ചാണ് വ്രതം ആരംഭിക്കേണ്ടത്. ജീവിതത്തിൽ ചെയ്‌ത പാപങ്ങളെ ഇരുമുടിക്കെട്ടായി തലയിലേറ്റി അയ്യപ്പന് സമർപ്പിച്ചാൽ മോക്ഷ പ്രാപ്‌തി ലഭിക്കുമെന്നാണ് വിശ്വാസം. ശബരിമല കയറാൻ മാലയിട്ടാൽ ഏറ്റവും പ്രധാനം ബ്രഹ്മചര്യമാണ്.
ലളിതമായ ജീവിതം നയിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരും വരെ താടിയും മുടിയും വളർത്തണം. കുറഞ്ഞത് 41 ദിവസത്തെ വ്രതാനുഷ്‌ഠാനം നിർബന്ധമാണ്. മദ്യം, മറ്റ് ലഹരികൾ, മാംസാഹാരം, എന്നിവ പൂർണമായും ഒഴിവാക്കണം. അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, സരളത എന്നിവ പാലിച്ചുകൊണ്ടാണ് വ്രതം അനുഷ്‌ഠിക്കേണ്ടത്.
മഴ മാറി തെളിഞ്ഞ ആകാശം പോലെ ശബരിമല സീസൺ വരുമാന മാർഗമാക്കാൻ പൂജാസ്റ്റോറുകളും ഒരുങ്ങിക്കഴിഞ്ഞു. മാലയണിയിച്ച് ദർശനം നടത്തി, തിരിച്ച് എത്തിക്കാൻ വരെ, എല്ലാം സജ്ജമാണിവിടെ. കന്നി സ്വാമിമാർക്ക് തുളസിമാലയാണ്, ഒപ്പം മുദ്രയും രണ്ട് നേരം അർപ്പിക്കാനുള്ള കർപ്പൂരവും ചാർത്താനുള്ള ചന്ദനവും ഭസ്‌മവും. സ്വാമിമാർ ഒത്തുചേർന്ന് ഭജന ചെയ്യണം. അതിന് വരികൾ അറിയില്ലെങ്കിൽ പുസ്‌തകവും ഇവിടെ കിട്ടും. ആരാധന മൂർത്തികളുടെ ഫോട്ടോകൾ വേറെ.
ഇരുമുടിയേന്തി യാത്ര തുടങ്ങാനുള്ള എല്ലാം ഒരുങ്ങിക്കഴിഞ്ഞു. നെയ്യ്, തേങ്ങ, കർപ്പൂരം, ഭസ്‌മം, കളഭം, വെറ്റിലടക്ക, കാണിപ്പണം, കാണിതോർത്ത്, അവൽ, മലർ, ഉണങ്ങലരി, പുഴുക്കലരി, ശർക്കര, മുന്തിരി, കൽക്കണ്ടം, കുരുമുളക്, പനിനീർ, എണ്ണ, തിരി, അരക്ക്, കോർക്ക്, ചരട്, ഇരുമുടി സഞ്ചി, കൈ സഞ്ചി, തോൾ സഞ്ചി.. തുടങ്ങി എല്ലാം ഒരു കുടക്കീഴിൽ തയ്യാറാണ്. നെയ് അടക്കം എല്ലാറ്റിനും വില വർധിച്ചു, യാത്രക്ക് ചെലവേറും എന്ന് സാരം. എന്നാൽ ഇടത്താവളങ്ങളിലെ അന്നദാന പുരകൾ പുറം ചെലവിന് തെല്ലൊന്ന് ആശ്വാസം പകരും.
ഡിസംബർ 27ന് രാത്രി മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. ശബരിമല ക്ഷേത്രത്തിലെ പ്രധാന തീർഥാടന കാലം മണ്ഡലകാലം തന്നെയാണ്. ഇന്ത്യയിലെ പ്രശസ്‌തമായ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല.
പശ്ചിമഘട്ടത്തിലെ പതിനെട്ട് മലനിരകൾക്കിടയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കടൽ നിരപ്പിൽ നിന്ന് ഏതാണ്ട് 914 മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രം നിലകൊള്ളുന്നത്. സാധാരണ ക്ഷേത്രങ്ങളിലേത് പോലെ എല്ലാ ദിവസവും ഇവിടെ പൂജയോ തീർഥാടനമോ നടക്കുന്നില്ല. എല്ലാ മലയാളമാസവും ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ ഭക്തർക്ക് ക്ഷേത്രദർശനം നടത്താം. മകരം ഒന്നിന് മുമ്പ് ഒൻപത് ദിവസവും മേടം ഒന്നിന് മുമ്പ് നാല് ദിവസവും ഇടവത്തിലെ ഉത്രം, അത്തം, തിരുവോണം നാളുകളിലും നട തുറക്കും.
ഇടവത്തിലെ അത്തമാണ് പ്രതിഷ്‌ഠാദിനം. ആചാരപ്രകാരം ശബരിമല ദർശനം കഴിഞ്ഞ് ക്ഷേത്രസന്നിധിയിലെത്തി മാല ഊരി വ്രതം അവസാനിപ്പിക്കാം. വ്രതകാലത്തെ ജീവകടങ്ങളിൽ നിന്നും മോചിപ്പിക്കാനുള്ള ഉപാധിയായാണ് കരുതുന്നത്.