കോഴിക്കോട്: രാജ്യത്ത് സംഘപരിവാർ ഉയർത്തുന്ന വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ്സിന്‍റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർഥി ലിന്‍റോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത തകർക്കാനായി സംഘ്പരിവാർ ഉയർത്തിയ പ്രശ്നങ്ങളെ എന്നെങ്കിലും കോൺഗ്രസ് അഭിമുഖീകരിച്ചിട്ടുണ്ടോയെന്നും വർഗീയതയെ എതിർക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ല. കേരളത്തിലുടനീളം എൽഡിഎഫ് നടത്തുന്ന റാലികളിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. ഇടതുപക്ഷത്തിന്‍റെ ബഹുജനാടിത്തറ വിപുലമാണെന്നതിന്‍റെ തെളിവാണിത്. ഇത് യുഡിഎഫിലും ബിജെപിയിലും അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. ജനവിരുദ്ധനയങ്ങളാണ് അവരെ ഒറ്റപ്പെടുത്തുന്നത്. ഏപ്രിൽ മാസത്തിൽ രണ്ടുമാസത്തെ പെൻഷൻ കൊടുക്കാനുള്ള സർക്കാരിന്‍റെ ശ്രമമാണ് യുഡിഎഫ് തടഞ്ഞത്.
ഈസ്റ്ററും വിഷുവും റമദാനും ഒരുമിച്ച് വന്നതുകൊണ്ടാണ് ഏപ്രിൽ ആദ്യവാരം തന്നെ പെൻഷനും കിറ്റും കൊടുക്കാൻ തീരുമാനിച്ചത്. അത് ജനങ്ങളോടുള്ള കരുതലിന്‍റെ ഭാഗമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 600 രൂപയായിരുന്നു പെൻഷൻ. അതുതന്നെ കൃത്യമായി കൊടുത്തിരുന്നില്ല. 18 മാസത്തെ കുടിശ്ശികയാണ് കഴിഞ്ഞ സർക്കാർ വരുത്തിയത്. എൽഡിഎഫ് സർക്കാർ വന്നപ്പോൾ അത്രയും തുക ഒറ്റത്തവണയായി കൊടുത്തു തീർക്കുകയായിരുന്നു. നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന നിലപാടാണ് സർക്കാരിന്‍റേത്. മതനിരപേക്ഷത തകർക്കുന്നത് വേണ്ടിയുള്ള ബോധപൂർവമായ ശ്രമങ്ങൾ രാജ്യത്ത് നടന്നുവരികയാണ്. ഭരണഘടനയെ തന്നെ തകർക്കാനാണ് ശ്രമം. ഇടതുപക്ഷത്തെയാണ് മതനിരപേക്ഷതയുടെ സംരക്ഷകരായി പൊതുസമൂഹം കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.