രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ പങ്കെടുക്കുന്ന 'കൈരളി ക്രാഫ്റ്റ് ബസാർ 2019' കോഴിക്കോട് ജയ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ കോഴിക്കോട് ശാഖയാണ് കരകൗശല, കൈത്തറി ഉൽപന്നങ്ങളുടെ പ്രദർശന, വിൽപന മേള സംഘടിപ്പിച്ചിരിക്കുന്നത്.
രാജസ്ഥാനിൽ നിന്നുള്ള അലങ്കാരവസ്തുക്കളാണ് മേളയിലെ പ്രധാന ആകർഷണം. ലതറിൽ ചിത്രപ്പണികൾ ചെയ്തലൈറ്റുകളും, മണ്ണ് പ്രത്യേകരീതിയിൽ പാകപ്പെടുത്തി നിർമ്മിച്ച ഫോൺ സ്റ്റാൻഡ്, വിവിധരൂപങ്ങൾ, വലിയ പാത്രങ്ങൾ തുടങ്ങി നിരവധി അലങ്കാര വസ്തുക്കൾ ഈ വിഭാഗത്തിലുണ്ട്. രുദ്രാക്ഷം, ദശാവതാര, വിവിധ വെങ്കല ഉൽപന്നങ്ങൾ , ആഷ്ടധാതു മോതിരം, ഹരിദ്വാർ ഉൽപന്നങ്ങൾ എന്നിവയും ചില സ്റ്റാളുകളിൽ ലഭ്യമാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത ഉൽപ്പന്നങ്ങൾ, കല്ലിലും മുത്തിലും തീർത്ത ആഭരണങ്ങൾ, ബെഡ്ഷീറ്റുകൾ, കോട്ടൺ സാരികൾ, വനിതകളുടെ ടോപ്പ്, തിരുപ്പൂർ തുണിത്തരങ്ങൾ, ഖാദി ഷർട്ടുകൾ, ഭഗൽപൂർ ചുരിദാറുകൾ, തുകൽ ഉൽപ്പന്നങ്ങൾ, മരത്തിൽ തീർത്ത ശിൽപ്പങ്ങൾ, ആറന്മുള കണ്ണാടി, ആനപ്പട്ടം, കളിക്കോപ്പ്, പാത്രങ്ങൾ, ചണ നാരിൽ തീർത്ത ഉൽപന്നങ്ങൾ എന്നിവ മേളയുടെ മാറ്റ് കൂട്ടുന്നു.
ചില സ്റ്റാളുകളിൽ ഉപഭോക്താക്കൾപറയുന്ന രീതിയിൽ സാരിയിൽ നൂൽ വർക്ക് ചെയ്തു കൊടുക്കുന്നു. ചിലയിടത്ത് ചെമ്പുകമ്പി കൊണ്ട് നിർമ്മിച്ച നിരവധി ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധതരം കരകൗശല, കൈത്തറി ഉൽപ്പന്നങ്ങളാൽ സജീവമായ മേള മാർച്ച് 25 ന് സമാപിക്കും.