കോഴിക്കോട്: ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരികരിച്ചു. ഇതില്‍ ഒരാള്‍ ദുബൈയില്‍ നിന്നും വന്നതാണ്. ബാക്കി നാല് പേരും നിസാമുദീന്‍ തബ്‌ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു കാസര്‍കോട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും ചികിത്സയിലുണ്ട്. പന്നിയങ്കര, പേരാമ്പ്ര, കുറ്റ്യാടി, കൊളത്തറ എന്നിവിടങ്ങളിലെ ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതില്‍ പന്നിയങ്കര, പേരാമ്പ്ര, കുറ്റ്യാടി സ്വദേശികൾ നവയുഗ് എക്‌സ്‌പ്രസിലെ എസ്4 കോച്ചിൽ സഞ്ചരിച്ച് മാർച്ച് 22നാണ് കോഴിക്കോട്ടെത്തിയത്. കൊളത്തറ സ്വദേശി നിസാമുദീന്‍- തിരുവനന്തപുരം എക്‌സ്‌പ്രസിലെ എസ്3 കോച്ചിൽ യാത്ര ചെയ്‌ത് മാര്‍ച്ച് 15 ന് കോഴിക്കോട്ടെത്തി. തുടർന്ന് മകന്‍റെ കാറിൽ വീട്ടിലെത്തി. ഇവര്‍ നാല് പേരും കര്‍ശന നിരീക്ഷണത്തിലായിരുന്നതിനാല്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ല. നാലു പേരെയും ഏപ്രില്‍ മൂന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
56 വയസുള്ള നാദാപുരം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച അഞ്ചാമത്തെയാൾ. മാര്‍ച്ച് 21 ന് ദുബൈയില്‍ നിന്ന് നെടുമ്പാശേരി വഴിയാണ് ഇയാൾ കോഴിക്കോടെത്തിയത്. ഏപ്രില്‍ രണ്ടിന് നദാപുരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഏപ്രില്‍ നാലിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും കര്‍ശന നിരീക്ഷണത്തില്‍ ആയിരുന്നതിനാല്‍ സമ്പര്‍ക്കപട്ടികയിലുള്ളവര്‍ പരിമിതമാണെന്നും എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു അറിയിച്ചു.
തബ്‌ലിഗ് മതസമ്മേളനവുമായി ബന്ധപ്പെട്ട 13 പേരാണ് കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒമ്പത് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. നിലവിൽ ജില്ലയില്‍ ആകെ 21,934 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളജിൽ 33 പേരും ബീച്ച് ജനറൽ ആശുപത്രിയില്‍ ഒരാളും ഉള്‍പ്പെടെ ആകെ 34 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്.