കോട്ടയം: കോട്ടയത്തെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ സന്ദർശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് (Veena George Hospital Visit). എല്ലാ താലൂക്ക്, ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് പ്രവർത്തനക്ഷമമാക്കുമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറൽ ആശുപത്രികളിൽ നിലവിൽ ഡയാലിസിസ് യൂണിറ്റ് ഇല്ല, ഇവിടെ ഉടൻ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു. കോട്ടയത്തെ ആശുപത്രികൾ സന്ദർശിച്ച ശേഷം കലക്‌ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
'ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് മന്ത്രി എല്ലാ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ സന്ദർശിച്ചത് (Health Minister Veena George Hospital Visit To Evaluate Development). കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, പാല, കാഞ്ഞിരപ്പള്ളി, പാമ്പാടി, ചങ്ങനാശേരി, കോട്ടയം എന്നീ ആശുപത്രികൾ മന്ത്രി സന്ദർശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം എല്ലാ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളും സന്ദർശിക്കുന്നത്.
അതത് ജില്ലകളിലെ എംഎൽഎമാർ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഡയറക്‌ടർ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ആശുപത്രിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മന്ത്രി നേരിട്ട് വിലയിരുത്തി. പോരായ്‌മകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
ജനപ്രതിനിധികൾ, ഡോക്‌ടർമാർ, നഴ്‌സുമാർ, ജീവനക്കാർ, രോഗികൾ, പൊതുജനങ്ങൾ എന്നിവരോട് മന്ത്രി വിവരങ്ങളും അഭിപ്രായവും ആരാഞ്ഞു. ആശുപത്രികളിലെ വാർഡുകൾ, ലാബുകൾ, നിർമാണം നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ആശുപത്രിയിലെ വാർഡുകളിൽ സന്ദർശനം നടത്തിയ മന്ത്രി രോഗികളുടെ രോഗത്തെക്കുറിച്ചും ചികിത്സ വിവരങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.
ആശുപത്രികളുടെ സന്ദർശനത്തിന് ശേഷം കോട്ടയം കലക്‌ടറേറ്റിൽ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ജില്ലയിലെ ആശുപത്രികളിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ യോഗം ചർച്ച ചെയ്‌തു. ആശുപത്രികളിലെ നിർമാണത്തിന് തടസമാകുന്ന വിഷയങ്ങൾ പ്രത്യേകം ചർച്ച ചെയ്‌ത് പരിഹാരം നിർദേശിച്ചു.
ആർദ്രം മാനദണ്ഡങ്ങൾ പ്രകാരമുള്ള സേവനങ്ങൾ, നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി, മാനദണ്ഡ പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ തുടങ്ങിയവ അവലോകനം ചെയ്‌തു. കോട്ടയം, പാലാ ജനറൽ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനം വിപുലപ്പെടുത്താനും വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളിലെ കെട്ടിടനിർമാണം അടുത്ത മാർച്ചിനകം പൂർത്തീകരിക്കാനും നിർദേശം നൽകി. കോട്ടയം ജനറൽ ആശുപത്രിയിലെ കെട്ടിടനിർമാണം ഉടൻ ആരംഭിക്കാനും നേത്രരോഗ വിഭാഗത്തിനായി താത്കാലിക ഓപ്പറേഷൻ തിയേറ്റർ നവംബറിൽ സജ്ജമാക്കാനും മന്ത്രി നിർദേശം നൽകി.
വൈക്കം താലൂക്ക് ആശുപത്രിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 56 കോടി ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്‍റെ നിർമാണം മാർച്ചിൽ പൂർത്തീകരിക്കാൻ സംസ്ഥാന ഹൗസിങ് ബോർഡിന് മന്ത്രി നിർദേശം നൽകി. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്‍റെ കാര്യത്തിലും ഇതേ നടപടിയെടുത്തു. പാലാ ജനറൽ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിന്‍റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
എച്ച്എംസി നടത്തുന്ന ലബോറട്ടറി 24 മണിക്കൂറും പ്രവർത്തിപ്പിക്കാനും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നേത്ര ശസ്ത്രക്രിയ തിയേറ്റർ, ഓപ്പറേഷൻ തിയേറ്റർ എന്നിവ രണ്ടു മാസത്തിനകം പൂർത്തിയാക്കാനും നിർദേശം നൽകി. പാമ്പാടി താലൂക്ക് ആശുപത്രി ആരോഗ്യകേരളം പദ്ധതിയിലൂടെ 2.3 കോടിരൂപ ചെലവഴിച്ച് നിർമിക്കുന്ന ട്രോമ പരിചരണ കേന്ദ്രത്തിന്‍റെ നിർമാണം മെയ് മാസം പൂർത്തിയാക്കാൻ നിർദേശം നൽകി.