കോട്ടയം: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടി വീണ്ടും നിയമസഭയിലേക്ക്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിക്കാരുടെ രാഷ്‌ട്രീയ ശീലത്തിന് മാറ്റമൊന്നുമില്ല. ആ പതിവ് ഇത്തവണയും തെറ്റിയില്ല. 1970 മുതല്‍ പുതുപ്പള്ളിയില്‍ നിന്ന് ജയിച്ച് തുടങ്ങിയ ഉമ്മൻചാണ്ടി തുടർച്ചയായി 12-ാം തവണയാണ് പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്.
നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻചാണ്ടി, 2004ല്‍ എ.കെ ആന്‍റണിയുടെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രിയായി. പിന്നീട് 2011 മുതല്‍ 2016വരെയും കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. 78-ാം വയസിലേക്ക് കടക്കുന്ന ഉമ്മൻചാണ്ടി, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ ജനസമ്പര്‍ക്ക പരിപാടി ലോകത്തിന് തന്നെ മാതൃക. വിവിധ യുഡിഎഫ് മന്ത്രിസഭകളിലായി തൊഴില്‍, ധനകാര്യ, ആഭ്യന്തര വകുപ്പുകൾ കൈകാര്യം ചെയ്തു. 2006 മുതല്‍ 2011 വരെ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവായിരുന്നു.
സോളാര്‍ കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിട്ടപ്പോഴും പതറാതെ നിന്ന ഉമ്മൻ ചാണ്ടി രാഷ്ട്രീയ കേരളത്തിന് എന്നും മാതൃകയാണ്. സിപിഎമ്മിന്‍റെ യുവ നേതാവ് ജെയ്‌ക് സി തോമസിനെ തുടർച്ചയായി രണ്ടാം തവണയും പരാജയപ്പെടുത്തിയാണ് ഉമ്മൻചാണ്ടി നിയമസഭയിലെത്തുന്നത്.