കോട്ടയം: മുണ്ടക്കയത്ത് മകൻ മാതാപിതാക്കളെ ഭക്ഷണവും മരുന്നും നൽകാതെ പൂട്ടിയിട്ടതിനെ തുടർന്ന് അവശനായ അച്ഛൻ മരിച്ചു. 80 വയസുള്ള പൊടിയൻ ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മാതാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആശാ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പൊലീസും ജനപ്രതിനിധികളും എത്തിയാണ് ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ചികിത്സയിലിരിക്കെയാണ് പൊടിയൻ മരിച്ചത്. മാതാപിതാക്കൾ കിടക്കുന്ന കട്ടിലിൽ മകൻ പട്ടിയെ കെട്ടിയിട്ടിരുന്നു.
സംഭവത്തിൽ അസ്വഭാവിക മരണത്തിൽ പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മുണ്ടക്കയം സിഐ പറഞ്ഞു. സംഭവത്തിൽ ഇളയ മകൻ റെജിയെ പൊലീസ് തെരയുകയാണ്. ഇവരുടെ മൂത്തമകൻ 15 കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്.