കോട്ടയം: ചങ്ങനാശേരിയിൽ ഉത്സവപ്പറമ്പിൽ ആൽമരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വീണ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. വെളളിയാഴ്‌ച ഗൾഫിൽ നിന്നും വീട്ടീൽ എത്തിയ ചങ്ങനാശേരി പൂവം കണിയാംപറമ്പിൽ സതീഷിന്‍റെ മകൻ സബിൻ സതീഷ് (32) ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം.
പൂവം എസ്എൻഡിപി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്ന സമയത്ത് ആലിന്‍റെ വൻശിഖരം ഒടിഞ്ഞ് വീഴുകയായിരുന്നു. ആലിന്‍റെ ശിഖരം തൊട്ടടുത്തുള്ള ലൈൻ കമ്പിയിൽ തട്ടിയതോടെ മൂന്ന് വൈദ്യുത പോസ്‌റ്റുകളും മറിഞ്ഞു വീണത് അപകടത്തിന്‍റെ വ്യാപ്‌തി വർധിപ്പിച്ചു. എട്ടോളം പേർക്ക് പരിക്കും വൈദ്യുതാഘാതവും ഏറ്റു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി അഗ്നി രക്ഷാസേനയും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉത്സവത്തിൽ പങ്കെടുക്കാൻ വിദേശത്ത് നിന്നും എത്തിയതായിരുന്നു സബിൻ. മാതാവ് രതി. ഭാര്യ അശ്വതി.