കോട്ടയം: ഇവിടിരുന്നു കള്ളുകുടിച്ചാൽ പൊലീസ് വരുമോ? പാലായിലെ യുവാക്കള്‍ ആളറിയാതെ സംശയം ചോദിച്ചത് പൊലീസിനോട് തന്നെ. മദ്യത്തിന്‍റെയും ലഹരിമരുന്നിന്‍റെയും റെയ്‌ഡിനായി സ്ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാർ കടവിൽ മഫ്‌തിയിൽ നിന്ന പാലാ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടോംസൺ പീറ്റർ കുരിയാലിമല എന്ന കെ.പി ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം.
പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കൾക്കെതിരെ പിന്നാലെ കേസെടുത്തു. മീനച്ചിലാർ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്‌ഡിന്‍റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് വീക്ഷിച്ചുനിന്ന കെ.പി ടോംസണിനോടാണ് ആളറിയാതെ യുവാക്കളുടെ ചോദ്യം.
മറുപടി കേൾക്കാൻ നിൽക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവർ പടികളിലൊന്നിൽ ഇരുന്ന് ബിയർ കുപ്പി തുറക്കാൻ തുനിഞ്ഞതോടെയാണ് സ്ക്വാഡിലെ മറ്റ് അംഗങ്ങൾ യുവാക്കളെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുണ്ടായ രസകരമായ മുഹൂർത്തമായതിനാലാണ് അത് സമൂഹമാധ്യമത്തിൽ പങ്കുവച്ചതെന്ന് കെ.പി.ടോംസൺ പറഞ്ഞു. കേസെടുത്ത ശേഷം താക്കീത് നൽകി യുവാക്കളെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു.
Also Read: പ്രധാനമന്ത്രിക്ക് വധഭീഷണി; ഭീഷണി സന്ദേശം ലഭിച്ചത് എൻഐഎ ഓഫിസിൽ