കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പ്രൈവറ്റ് കോളജ് ബി.കോം അവസാന വിദ്യാർഥിനിയായിരുന്ന അഞ്ജു പി ഷാജിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് മാതാപിതാക്കൾ. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതായും, കേസ് സി.ബി.ഐ ഏറ്റെടുത്ത് സംഭവത്തിലെ യഥാർഥ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും വിദ്യാർഥിനിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.
ALSO READ: ദൈവത്തിന്‍റെ സ്വന്തം നാട്, വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭൂപ്രകൃതി, കാത്തുവെയ്ക്കാം വരും തലമുറയ്ക്കായി
പഠനത്തിൽ മികവ് പുലർത്തിയ മകൾ കോപ്പിയടിക്കില്ല. നിലവിലെ അന്വേഷണത്തിലും, ഉദ്യോഗസ്ഥരിലും വിശ്വാസമില്ല. ബാഹ്യസമ്മർദ്ദം കേസന്വേഷണത്തിൽ ഉണ്ടെന്നും മാതാപിതാക്കളായ പി.ഡി ഷാജിയും, കെ.കെ സജിതയും കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തുടർ നടപടിയുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദിയും, മഹിളാ ഐക്യവേദിയും പ്രതിഷേധ പരിപാടികൾ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ജൂൺ ആറിനാണ് അഞ്ജു മരിച്ചത്. കോപ്പിയടി പിടിക്കപെട്ടതിനെ തുടര്‍ന്ന് അഞ്ജു ആത്മഹത്യ ചെയുകയായിരുന്നുവെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. അതേസമയം ആരോപണത്തെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നതില്‍ മനംനൊന്ത് അഞ്ജു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കളും ഹിന്ദു ഐക്യവേദിയും ആരോപണം ഉയര്‍ത്തിയിരുന്നു.