കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ കൂടുതൽ മുൻകരുതലുകളുമായി ജില്ലാ ഭരണകൂടം. കൊല്ലം ജില്ലാ ആശുപത്രി ഈ മാസം 20 മുതല്‍ കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റുമെന്ന് ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ 500 കിടക്കകൾ ഏർപ്പെടുത്തും. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് 20 മുതല്‍ കൊല്ലം ജില്ലാ ആശുപത്രി കൊവിഡിനുവേണ്ടി മാത്രമുള്ള ചികിത്സാകേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ചത്.
ജില്ലാ ആശുപത്രിയില്‍ 50 പേവാര്‍ഡുകളാണുള്ളത്. ഇതിന് പുറമെ മറ്റ് വാര്‍ഡുകളും കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കും. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 300 കിടക്കകളാണുള്ളത്. ഇത് 500 കിടക്കകളാക്കി വിപുലീകരിക്കുമെന്ന് ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു. ഗവ. വിക്ടോറിയ ആശുപത്രിയില്‍ ഹോട്ട്സ്പോട്ടുകളിലും കണ്ടൈന്‍മെന്‍റ് മേഖലകളില്‍ നിന്നും ക്വാറന്‍റൈന്‍ കാലയളവില്‍ എത്തുന്ന ഗര്‍ഭിണികള്‍ക്കായി കൂടുതല്‍ മിനി ഓപ്പറേഷന്‍ തിയേറ്ററുകള്‍ സജ്ജീകരിച്ചു.
പ്രത്യേക ലേബര്‍റൂമുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ നിലവിലുള്ള കിടപ്പുരോഗികളെ മറ്റ് രണ്ട് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റാനാണ് തീരുമാനം. അതേസമയം കാത്ത്‌ലാബ്, കീമോതെറാപ്പി, ഡയാലിസിസ് യൂണിറ്റുകള്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുള്ള സംവിധാനത്തില്‍ ജില്ലാ ആശുപത്രിയില്‍ തുടരും.