കൊല്ലം: ചവറ കെഎംഎംഎല്ലിൽ ഖലാസി നിയമനവുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിമുഖം പ്രതിപക്ഷ യുവജനസംഘടനകള്‍ തടഞ്ഞു. ഇൻറ്റർവ്യു നടത്താനെത്തിയ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെ ഗസ്റ്റ് ഹൗസിന് മുന്നിൽ വെച്ചാണ് തടഞ്ഞത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വ്യവസായ വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുൾപ്പടെയുള്ളവർക്ക് കെ.എം.എം.എല്ലിൽ അനധികൃത നിയമനം നല്‍കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം കമ്പനിക്ക് മുന്നിൽ നടന്ന രാഷ്ടീയ വിശദീകരണ യോഗത്തിൽ മുൻ മന്ത്രി ഷിബു ബേബി ജോണാണ് ആരോപണമുന്നയിച്ചത്. രാവിലെ ഒൻപത് മണിയോടെ ഇന്‍റര്‍വ്യു നടത്താൻ നിശ്ചയിച്ചിരുന്ന കെ.എം.എം.എൽ ഗസ്റ്റ് ഹൗസിന് മുന്നിലേക്കാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധവുമായെത്തിയത്.
കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് എത്തി സമരക്കാരുമായി സംസാരിച്ചെങ്കിലും ഇവർ പിൻമാറാൻ തയ്യാറായില്ല. തുടർന്ന് കെ.എം.എൽ എം.ഡിയുമായി പ്രതിഷേധക്കാർ ചർച്ച നടത്തിയെങ്കിലും അഭിമുഖം മാറ്റിവയ്ക്കാൻ അവര്‍ തയ്യാറായില്ല. പത്ത് മണിയോടെ ഗസ്റ്റ് ഹൗസിന് മുന്നിലെത്തിയ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവര്‍ മണിക്കൂറുകളോളം വാഹനങ്ങളില്‍ തന്നെ ഇരിക്കേണ്ടിവന്നു. പന്ത്രണ്ടരയോടെ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും അഭിമുഖം സ്പോഞ്ച് ഫാക്ടറിയിലേക്ക് മാറ്റുകയും ചെയ്തു.