കാസർകോട് : എയിംസിനായി(All India Institute of Medical Sciences) കാസർകോട് കലക്ടറേറ്റിന് മുന്നിൽ ബഹുജന പ്രതിഷേധം. എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടന്ന മാർച്ച് പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് തകർത്ത് കലക്‌ടറേറ്റിലേക്ക് കടക്കാന്‍ പ്രതിഷേധക്കാരുടെ ശ്രമമുണ്ടായി.
69 ദിവസങ്ങളായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് നടന്നുവരുന്ന അനിശ്ചിതകാല പട്ടിണി സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തിയതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു . കലക്ടർക്ക് സമരസമിതി നേതാക്കള്‍ നിവേദനവും നൽകി.സമരപ്പന്തലില്‍ സാമൂഹ്യ പ്രവർത്തക ദയബായിയുടെ ഏകാംഗ നാടകവും അരങ്ങേറി.
ALSO READ: നട്ടാശേരിയില്‍ പൊലീസും നാട്ടുകാരും നേര്‍ക്കുനേര്‍; സര്‍വേ കല്ലുകള്‍ പിഴുത് കോണ്‍ഗ്രസ്
വിദഗ്‌ധ ചികിത്സ കിട്ടാതെ മരിച്ച അഞ്ച് കുട്ടികളുടെ അമ്മമാർ ചേർന്ന് പന്തം കൊളുത്തി സമരജ്വാല ഉയർത്തിയാണ് ബഹുജന കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തത്. എൻഡോസൾഫാൻ രോഗികൾക്കടക്കം സാധാരണക്കാര്‍ക്ക് ഉന്നത ചികിത്സ സൗകര്യങ്ങളില്ലാത്ത ജില്ലയുടെ പരിതാപകരമായ അവസ്ഥ മാറ്റുന്നതിന് വേണ്ടി, എയിംസ് അനുവദിച്ച് കിട്ടാന്‍ വേണ്ടി ജില്ലയുടെ പേര് പ്രപ്പോസലില്‍ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജനകീയ കൂട്ടായ്മ അനിശ്ചിതകാല നിരാഹാരവും പ്രതിഷേധവും സംഘടിപ്പിക്കുന്നത്.