കാസർകോട് : ഭെല്‍ ഇ.എം.എല്‍ കമ്പനിയിലെ തൊഴിലാളികളുടെ സമരം നൂറാം ദിവസത്തിലേക്ക്. ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിയതോടെയാണ് തൊഴിലാളികള്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങിയത്. സ്ഥാപനം പൂര്‍ണമായും സംസ്ഥാന പൊതുമേഖലയിലേക്ക് കൊണ്ടുവരാന്‍ ശ്രമമുണ്ടെങ്കിലും ഫയലില്‍ ഒപ്പുവയ്ക്കാന്‍ കേന്ദ്ര ഘന വ്യവസായ മന്ത്രാലയം ഇനിയും തയ്യാറായിട്ടില്ല.
ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കേരള ഇലക്ട്രിക്കല്‍ അലൈഡ് ലിമിറ്റഡ് കേന്ദ്ര പൊതുമേഖലയിലേക്ക് എത്തിയതിന് പിന്നാലെയാണ് സ്ഥാപനം നഷ്ടക്കണക്കിലേക്ക് കൂപ്പുകുത്തിയത്. ഓര്‍ഡറുകള്‍ക്കനുസരിച്ച് ഉത്പാദനം കുറഞ്ഞതോടെ സ്ഥാപനവും അടച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതിന് പുറമെ തൊഴില്‍ ലഭ്യത പോലും ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്.
ഇതിനിടെ തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും ഇനിയും നടപ്പിലായിട്ടില്ല. ഭെലിന്‍റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ സം സ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിച്ചെങ്കിലും തുടര്‍നടപടികള്‍ എടുക്കാത്തതും തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു. തൊഴിലാളികുടുംബങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് സംയുക്ത യൂണിയന്‍ തീരുമാനം.
ഹോള്‍ഡ് സ്ഥാപനത്തിന്‍റെ കൈമാറ്റ നടപടി മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് 2020 ഒക്ടോബറില്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും വിധി പുനപ്പരിശോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഓഹരി ഉടന്‍ കൈമാറാത്ത പക്ഷം കേന്ദ്ര ഖന വ്യവസായ സെക്രട്ടറി നേരിട്ട് ഹൈക്കോടതിയില്‍ എത്തി വിശദീകരണം നല്‍കാനാണ് നിര്‍ദേശം.