കാസർകോട്: അപസ്‌മാരം മുന്‍കൂട്ടി പ്രവചിക്കാൻ ഹെൽമറ്റ്, കേട്ടാല്‍ ഉടന്‍ നെറ്റിചുളിക്കാന്‍ വരട്ടെ. മനുഷ്യ മസ്‌തിഷ്‌കത്തിലെ തരംഗങ്ങളെ വിശകലനം ചെയ്‌ത് അപസ്‌മാരം പ്രവചിക്കാൻ കഴിയുന്ന ഹെൽമറ്റ് രൂപകൽപന ചെയ്‌തിരിക്കുകയാണ് കാസര്‍കോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാല കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ ഗവേഷകർ. മൂന്ന് വർഷം നീണ്ട ഗവേഷണ ഫലമായാണ് ഈ ഹെൽമറ്റ് രൂപകൽപന ചെയ്‌തത്. പുതിയ കണ്ടുപിടിത്തത്തിന് പേറ്റന്‍റും സ്വന്തമാക്കിക്കഴിഞ്ഞു ഗവേഷക സംഘം.
അസോസിയേറ്റ് പ്രൊഫസർ ഡോ. ആർ. രാജേഷിന് കീഴിൽ ഗവേഷണം നടത്തുന്ന ഒ.കെ ഫാസിൽ, അസി. പ്രൊഫെസർ ഡോ. ടി.എം തസ്ലിമ എന്നിവരടങ്ങുന്ന സംഘമാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. കുറഞ്ഞ ചെലവിൽ അപസ്‌മാരം കണ്ടെത്തി രോഗികളെ സഹായിക്കുന്ന സംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇവര്‍ പൂര്‍ത്തീകരിച്ചത്.
മസ്‌തിഷ്‌ക തരംഗങ്ങൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതിക വിദ്യയിലൂടെയാണ് വിശകലനം ചെയ്യുന്നത്. ഹെൽമറ്റിന്‍റെ ഇപ്പോഴത്തെ രൂപകൽപനയിലെ അൽഗോരിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വാഹനമോടിക്കുന്നതിനിടയില്‍ ഉറക്കം വരുന്നത് മുൻകൂട്ടി കണ്ടെത്തി സൂചന തരാനും സാധിക്കുമെന്ന് ഗവേഷക സംഘം പറയുന്നു.