കണ്ണൂർ: പരിയാരം ഡിവിഷനിലെ ഇടതുപക്ഷ സ്ഥാനാർഥികളുടെ സംയുക്ത പര്യടനത്തിനു തുടക്കമായി. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്, കണ്ണൂർ ജില്ലാ പഞ്ചായത്ത്, പരിയാരം പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്ന മൂന്ന് ഇടതുപക്ഷ സ്ഥാനാർഥികളാണ് കൊവിഡ് മാനദണ്ഡം പാലിച്ച് പര്യടനം ആരംഭിച്ചത്. പരിയാരം ഡിവിഷനിലെ എല്ലാ മേഖലകളിലേക്കുമുള്ള ഇടതുപക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംയുകത പര്യടനം. കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന കെ. കെ. രത്നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സി. എം. കൃഷ്ണൻ, പരിയാരം പഞ്ചായത്തിൽ ആറാം വാർഡിൽ മത്സരിക്കുന്ന പി. ഷൈനിയുമാണ് ഇന്ന് രാവിലെ മുതൽ സംയുക്ത പര്യടനം തുടങ്ങിയത്.
ഇടതുപക്ഷ സർക്കാരിന്‍റെ നാലര വർഷത്തെ വികസന മുന്നേറ്റങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചത് ഇത്തവണ വൻവിജയം നേടിതരുമെന്നതിൽ യാതൊരു സംശയവും ഇല്ലെന്ന് തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി സിഎം കൃഷ്ണൻ പറഞ്ഞു.
നെല്ലിപ്പറമ്പ, കാഞ്ഞിരങ്ങാട് മേഖലകളിലെ വീടുകളിലും, സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് മൂന്ന് സ്ഥാനാർഥികളുടെയും വോട്ടഭ്യർത്ഥന. ജന പിന്തുണയിൽ ഇത്തവണയും ഇടതുപക്ഷ ഭരണതുടർച്ച തന്നെ ഉണ്ടാകുമെന്ന് സ്ഥാനാർഥികൾ പറഞ്ഞു.