കണ്ണൂര്‍: വിദ്യാര്‍ഥിനിക്ക് അശ്ലീല ദൃശ്യവും സന്ദേശവും അയച്ചതിന് അധ്യാപകന്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോക്സോ കേസ് ചുമത്തിയാണ് ഇന്നലെ (ഒക്‌ടോബര്‍ 13) കണ്ണൂർ ഓലയമ്പാടി കാര്യപ്പള്ളി സ്വദേശി കെസി സജീഷിനെ അറസ്റ്റ് ചെയ്‌തത്. പ്ലസ് ടു വിദ്യാര്‍ഥിനിയുടെ അമ്മയുടെ ഫോണിലേക്ക് വാട്‌സ് ആപ്പ് വഴിയാണ് അശ്ലീല സന്ദേശവും ദൃശ്യങ്ങളുമയച്ചത്.
ഫോണ്‍ വിദ്യാര്‍ഥിനിയാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയ ശേഷമായിരുന്നു കായിക അധ്യാപകനായ കെസി സജീഷ് ഇവ അയച്ചത്. അധ്യാപകന്‍റെ മോശം പെരുമാറ്റം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചതോടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിന് പരാതി നല്‍കി. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ പ്രിന്‍സിപ്പാള്‍ പരാതി പൊലീസിന് നൽകുകയായിരുന്നു.
കൗമാരക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പൊലീസാണ് കേസെടുത്തത്. ഇതോടെ സജീഷ് ഒളിവില്‍ പോയി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ചെറുകുന്നിലെ ഒരു കിണറ്റില്‍ ചാടി സജീഷ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. എന്നാല്‍, നാട്ടുകാരെത്തി രക്ഷിക്കുകയായിരുന്നു. ബുധനാഴ്‌ച രാത്രി സജീഷ് മാടായിപ്പാറയില്‍ ഉണ്ടെന്നറിഞ്ഞ പരിയാരം പൊലീസ് അവിടെയെത്തിയാണ് ഇയാളെ പിടികൂടിയത്.
സജീവ സിപിഎം പ്രവര്‍ത്തകനായ സജീഷ് കെഎസ്‌ടിഎ ഭാരവാഹിയാണ്. ഇപി ജയരാജന്‍ കായിക മന്ത്രിയായിരിക്കെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു. തുടര്‍ന്ന്, സ്വഭാവദൂഷ്യത്തെ തുടര്‍ന്നാണ് ഒഴിവാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.