കോഴിക്കോട്/കാസർകോട്: മാവോയിസ്‌റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി പൊലീസ്. കണ്ണൂർ സിറ്റി പൊലീസാണ് മാവോയിസ്‌റ്റുകളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്. വയനാട് പേര്യയിൽ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മൂന്നുപേർക്ക് വേണ്ടിയാണ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയത്.
വനജ, ലത, സുന്ദരി എന്നി മൂന്ന് മാവോയിസ്റ്റുകൾ തലശ്ശേരിയിൽ നിന്ന് ബസ് കയറിയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതേ തുടർന്ന് തലശ്ശേരിയില്‍ പൊലീസ് പരിശോധന നടത്തി. ഇന്ന് (15.11.12) രാവിലെ ഒൻപത് മണിയോടെ ചുരിദാർ ധരിച്ച മൂന്ന് മാവോയിസ്റ്റ് വനിതകൾ നഗരത്തിലെത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. പൊലീസുമായുള്ള ഏറ്റുമുട്ടൽ പരിക്കേറ്റെന്ന് കരുതുന്ന സ്ത്രീയാണ് ഒരാളെന്ന പ്രചാരണവുമുണ്ടായി.
നെടുംപൊയിലിൽ നിന്നും ബസിലെത്തിയ വനിതകൾ ഒ.വി. റോഡിലെ ചിത്രവാണി ജംഗ്ഷനിൽ ഇറങ്ങിയതായാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഇതോടെ മിനിറ്റുകൾക്കുള്ളിൽ നഗരം പൊലീസ് വലയത്തിലാക്കി പരിശോധന ആരംഭിച്ചു. സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടവരെ പൊലീസ് നിരീക്ഷിക്കുകയും ചെയ്‌തു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, കടൽപ്പാലം, കടൽത്തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലടക്കം പൊലീസ് നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്.
![Maoist Maoist gang have reached Thalassery three women of Maoist gang മാവോയിസ്റ്റ് മാവോയിസ്റ്റ് സംഘം തലശ്ശേരിയില്‍ മാവോയിസ്റ്റ് വനിതകൾ Maoist women മാവോയിസ്റ്റ് പ്രവർത്തകര്‍ Suspected Maoist Suspected three women of Maoist gang](https://etvbharatimages.akamaized.net/etvbharat/prod-images/15-11-2023/20028071_maoist-look-out-notice.jpg)
കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും കൺട്രോൾ റൂമുകളും ജാഗ്രത പാലിക്കാനും ജില്ല പൊലീസ് മേധാവിമാരുടെ നിർദ്ദേശമുണ്ട്. പൊലീസുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തിലെ (കബനിദളം) പ്രവർത്തകരാണ് രക്ഷപെടാൻ ശ്രമിക്കുന്നതെന്നാണ് വിവരം.
മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിൽ ശക്തം: കേരള-കർണാടക വനമേഖലയിൽ അന്വേഷണ സംഘം സംയുക്ത തെരച്ചിൽ നടത്തുന്നതായാണ് സൂചന. മൂന്നാം ദിവസവും ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. കർണാടക തണ്ടർബോൾട്ടും നക്‌സൽ വിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഉരുപ്പുംകുറ്റിയിൽ ഇന്ന് രാവിലെയും മൂന്ന് ബറ്റാലിയൻ തണ്ടർബോൾട്ട് അംഗങ്ങളാണ് വനമേഖലയിലേക്ക് കയറിപ്പോയതെന്നാണ് നാട്ടുകാർ പറയുന്നത്.
മാവോയിസ്‌റ്റുകളും കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയിലായിരുന്നു പൊലീസും തമ്മിൽ തിങ്കളാഴ്‌ച രാവിലെ 9.30 ഓടെയാണ് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് ഭാഗത്ത് ആദ്യ വെടിവയ്‌പ്പുണ്ടായത്. ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് എടി എസ് ഡിഐജി പുട്ട വിമലാദിത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവരുടെ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
ഒരു മണിക്കൂറിന് ശേഷമാണ് തെരച്ചിലിനിടെ വനത്തിനുള്ളിലേക്ക് പോയ ഡിഐജി അടക്കമുള്ള സംഘം തിരിച്ചുവന്നത്. ഇതിനുശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ആറളം, കരിക്കോട്ടക്കരി, അയ്യൻകുന്ന് മേഖലകളിൽ നേരത്തേയും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. ആറളത്ത് വനം വകുപ്പ് ജോലിക്കാർക്ക് നേരെ മാവോയിസ്‌റ്റ് സംഘം വെടിയുതിർത്തിരുന്നു. ഈ മേഖല മാവോയിസ്റ്റുകളുടെ പതിവ് സഞ്ചാരപാതയാണെന്ന് പറയപ്പെടുന്നു.
പരിശോധന ശക്തമാകുമ്പോൾ കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിൽ നിന്നും കർണാടക ഭാഗത്തേക്ക് നീങ്ങുന്നതാണ് മാവോയിസ്റ്റുകളുടെ പതിവ് രീതി. എന്നാൽ വനമേഖലയിൽ കേരള-കർണാടക അന്വേഷണ സംഘം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ALSO READ: കണ്ണൂർ ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിട്ടില്ല ; ആയുധങ്ങൾ പിടിച്ചെടുത്തെന്ന് എടിഎസ് ഡിഐജി