കണ്ണൂര്‍: വിലയിടിവില്‍ വലഞ്ഞ് കോഴിക്കോട് കുറ്റ്യാടിയിലെ നാളികേര കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം കിലോക്ക് 48 രൂപ വരെ ലഭിച്ച നാളികേരത്തിന് നിലവില്‍ 28 രൂപ മാത്രമാണ് ലഭിക്കുന്നത്. പ്രധാനമായും തമിഴ്നാട്ടിലേക്കാണ് കുറ്റ്യാടിയിലെ നാളികേരം വിപണനം നടത്തുന്നത്.
തമിഴ്നാട്ടിലേക്ക് നാളികേരം കൊണ്ടു പോകുന്ന ഇടനിലക്കാര്‍ നൽകുന്ന വിലയ്ക്ക് അനുസരിച്ചാണ് ഇവിടെ നാളികേരത്തിന്‍റെ വില തീരുമാനിക്കുന്നതെന്ന് തൊട്ടിൽപ്പാലത്തെ വ്യാപാരികൾ പറയുന്നു. ഒരു കിലോ തൂക്കമെത്താൻ കുറഞ്ഞത് മൂന്ന് പൊതിച്ച തേങ്ങകളെങ്കിലും വേണം. ഇവക്ക് 28 രൂപ ലഭിക്കുന്നത് ദുഷ്ക്കരമായ സാഹചര്യമാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.