കണ്ണൂർ: സ്വർണക്കടത്ത്, ക്വട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല അർജുൻ രംഗത്തെത്തി. അർജുൻ ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താൻ ആത്മഹത്യ ചെയ്‌താൽ അതിനുകാരണം ആയങ്കിയുടെ കുടുംബമാണെന്നും അമല ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞു. പൊലീസിന്‍റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്തുനിന്നാണ് താൻ സംസാരിക്കുന്നതെന്നാണ് ഇവര്‍ ഫേസ്‌ബുക്ക് ലൈവിന്‍റെ തുടക്കത്തിൽ പറയുന്നത്.
പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. പ്രണയത്തിലാകുന്ന സമയത്ത് അർജുൻ ആയങ്കിയുടെ കൈയിൽ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. ആത്മാർഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്. സാമ്പത്തികമായി പലതവണ സഹായിച്ചു. കാശിന് വേണ്ടിയാണ് സ്നേഹം കാണിക്കുന്നതെന്ന് അർജുൻ ആയങ്കിയുടെ സുഹൃത്ത് പോലും പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചിട്ടില്ല. ഇനി വിശ്വസിക്കുന്നുമില്ല. എന്നാൽ തന്നെ ഒരു ഭീകരജീവിയായാണ് ഭർത്താവ് കാണുന്നത്. ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും പിന്നീടാണ് വിവാഹം കഴിഞ്ഞത് എന്ന ഗുരുതര ആരോപണവും അമല ഉന്നയിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
2019 ഓഗസ്‌റ്റിലാണ് അർജുൻ ആയങ്കിയുമായി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഒന്നരവർഷം കഴിഞ്ഞ് 2021 ഏപ്രിൽ എട്ടിനായിരുന്നു കല്യാണം. എന്നാൽ 2020 ജൂണിൽ, വിവാഹത്തിന് മുൻപ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. വിവാഹത്തിന് മുൻപ് നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഇതിനിടെ വിവാഹത്തിന് മുൻപ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. അർജുൻ ആയങ്കിയുടെ അമ്മയും സഹോദരനും കാരണമാണ് ജീവിതം തകർന്നതെന്നാണ് അമലയുടെ ആരോപണം.
സ്വർണക്കടത്തിനെക്കുറിച്ചും കുഴൽപ്പണത്തെക്കുറിച്ചുമെല്ലാം അർജുൻ ആയങ്കി പറഞ്ഞിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ തന്നെ പലരും മോശമാക്കി ചിത്രീകരിച്ചു. എന്നിട്ടും ഭർത്താവിനെ തള്ളിപറഞ്ഞില്ല. അർജുൻ ആയങ്കിക്കെതിരെ മൊഴി കൊടുത്തിട്ടുമില്ല. കേസിനും ജാമ്യത്തിന് കൂടെനിന്നുവെന്നും കേസിന്‍റെ എല്ലാകാര്യങ്ങളും നോക്കിയത് താനാണെന്നും അമല ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തി.