കണ്ണൂർ: വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണവും സ്വർണവും തട്ടിയ മദ്രസ അധ്യാപകൻ പിടിയില്‍. കണ്ണൂർ ഉളിക്കലിലെ മദ്രസ അധ്യാപകൻ അബ്‌ദുൾ കരീം(50)ആണ് പിടിയിലായത്. മതിയായ യോഗ്യതയില്ലാതെയാണ് ഇയാൾ മദ്രസ അധ്യാപകനായതെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്വർഗത്തില്‍ പോകാന്‍ പണവും സ്വർണവും ദാനം ചെയ്യണമെന്ന് ഇയാള്‍ വിദ്യാര്‍ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇത് പ്രകാരം വിദ്യാര്‍ഥികള്‍ സ്വർണവും പണവും ഇയാൾക്ക് നല്‍കി. സംഭവം പുറത്ത് പറഞ്ഞാൽ മാതാപിതാക്കളുടെ തല പൊട്ടിത്തെറിക്കുമെന്നും ഇയാള്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. മദ്രസയിലെ ഒരു വിദ്യാര്‍ഥിയുടെ വീട്ടിൽ നിന്നും സ്വർണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് മദ്രസ അധ്യാപകന്‍റെ തട്ടിപ്പ് പുറംലോകം അറിയുന്നത്.
ഇത് ജിന്നിന്‍റെ പ്രവര്‍ത്തനമാണെന്നും മകളുടെ ശരീരത്തിൽ നിന്നും ബാധ ഒഴിപ്പിച്ചാൽ സ്വർണം തിരികെ ലഭിക്കുമെന്നും പ്രതി വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ ഒഴിപ്പിക്കൽ ചടങ്ങിന് ശേഷം രണ്ടര പവന്‍റെ സ്വർണം തിരികെ ലഭിച്ചു. തുടര്‍ന്ന് മദ്രസയിൽ പോകുന്ന മിക്ക കുട്ടികളുടേയും വീടുകളിൽ നിന്നും സ്വർണം നഷ്ടമായതായി ബോധ്യപ്പെട്ടതോടെയാണ് അധ്യാപകനാണ് ഇതിന്‍റെ പിന്നിലെന്ന് മനസിലായത്. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഒരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പൊലീസ് പറഞ്ഞു. അധ്യാപകന്‍റെ തട്ടിപ്പ് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.