തവളപ്പാറ പാറഖനനം; അനുമതി റദ്ദാക്കണമെന്ന് മല സംരക്ഷണ സമതി - ക്വാറി
നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ കുടിവെള്ളത്തേയും സമീപത്തുള്ള പ്രധാന പാതയേയും പാറ ഖനനം പ്രതികൂലമായി ബാധിക്കുന്നുണ്ട്

ഇടുക്കി: ഇടുക്കി വാഗമണ്‍ തവളപ്പാറയിലെ പാറഖനനത്തിന് ജില്ലാ കലക്ടര്‍ നല്‍കിയിരിക്കുന്ന എന്‍.ഒ.സി അനധികൃതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അനുമതി റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തവളപ്പാറ മല സംരക്ഷണ സമിതി. അനധികൃതമായി ലൈസന്‍സ് സമ്പാദിച്ച് കോടികള്‍ക്ക് മറിച്ച് വില്‍ക്കാനാണ് ക്വാറി മാഫിയായുടെ നീക്കമെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു.
വലിയ ടൂറിസം സാധ്യത നിലനില്‍ക്കുന്നതും നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ വാഗമണ്‍ തവളപ്പാറയിലെ റവന്യൂവകുപ്പിന്‍റെ കീഴിലുള്ള മലയിൽ പാറ ഖനനം നടത്തുന്നതിന് അനുവധിച്ചിരുന്ന എന്‍.ഒ.സിയുടെ കാലാവധി കഴിഞ്ഞിരുന്നു. എന്നിട്ടും ചട്ടവിരുദ്ധമായി ജില്ലാ കലക്ടര്‍ കാലവധി നീട്ടി നല്‍കിയത് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലൂടെയാണ് പുറത്ത് വന്നത്. അനധികൃതമായി നല്‍കിയിരിക്കുന്ന എന്‍.ഒ.സി റദ്ദ് ചെയ്യണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ ഇത് നടപ്പിലാക്കുന്നതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കണമെന്ന ആവശ്യവുമായി തവളപ്പാറ മല സംരക്ഷണ സമതി രംഗത്തെത്തിയിരിക്കുന്നത്.
ALSO READ: 'കുഞ്ഞുമോന്‍ ആദ്യം അകത്തുകേറ്' ; പരിഹാസവുമായി ഷിബു ബേബി ജോണ്‍
മാത്രവുമല്ല രാഷ്ട്രീയ ബന്ധവും ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗിച്ച് സമ്പാദിക്കുന്ന ലൈസന്‍സുകള്‍ കോടികള്‍ക്ക് മറിച്ച് വില്‍ക്കുന്നതിനാണ് നീക്കം നടക്കുന്നതെന്നും സമതി ഭാരവാഹിയായ സനല്‍കുമാര്‍ പറഞ്ഞു. നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ കുടിവെള്ളത്തേയും സമീപത്തുള്ള പ്രധാന പാതയേയും പാറ ഖനനം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതടക്കമുള്ള വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്‍.ഒ.സി റദ്ദ് ചെയ്യാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് തവളപ്പാറ മല സംരക്ഷണ സമിതി. സമിതിക്ക് പിന്തുണ അറിയിച്ച് സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.