ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സെക്കന്‍ഡ് ഹാൻഡ് വാഹന വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലായി. ഇടനിലക്കാരും, വാഹനം വാങ്ങി വിൽക്കുന്നവരും, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പടെ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തി വന്നിരുന്ന ആയിരക്കണക്കിന് പേരാണുള്ളത്. ക്ഷേമ പെൻഷനോ മറ്റ് പ്രത്യേക ആനുകൂല്യങ്ങളോ ഇവർക്ക് ലഭിക്കുന്നില്ല.
ദിവസങ്ങൾ കുടുമ്പോൾ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് ഇതിലെ ബഹുഭൂരിഭാഗവും വരുന്ന ഇടനിലക്കാർ. ബാങ്ക് ലോൺ ഉൾപ്പടെ വലിയ തുക വായ്പയെടുത്ത് വാഹനം വാങ്ങി കച്ചവടം നടത്തുന്നവരുടെ നിലനിൽപ് പോലും പ്രതിസന്ധിയിലായിരിക്കുകയാണ്. യഥാസമയം വാഹനങ്ങൾ വിൽക്കാൻ പറ്റാത്തതുമൂലം ഉണ്ടാകുന്ന നഷ്ടം പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്. വിൽക്കാതെ കിടക്കുന്ന വാഹനങ്ങളുടെ ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് തുടങ്ങിയ രേഖകളുടെ കലാവധി തീരുന്നതിനു പുറമെ വിലനിലവാരം കുത്തനെ ഇടിയുകയുമാണ്. ക്രിയാത്മകമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നൂറുകണക്കിന് കുടുംബങ്ങൾ പട്ടിണിയിലാകുന്നതിനു പുറമേ ഒരു തൊഴിൽ മേഖല തന്നെ ഇല്ലാതാകുന്ന സാഹചര്യമാണ്.