ഇടുക്കി: ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള ചന്ദനം ലഭിക്കുന്ന മറയൂർ ചന്ദന വനത്തിൽ വിത്ത് ശേഖരണം ആരംഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം വിലയ്ക്കാണ് വിത്തുകളുടെ വിൽപന നടക്കുന്നത്. കിലോയ്ക്ക് 710 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 1500 രൂപ ഇത്തവണ ലഭിക്കും. മുന്‍ കാലങ്ങളില്‍ വന സംരക്ഷണ സമിതികള്‍ വഴി ശേഖരിക്കുന്ന വിത്തുകൾ നേരിട്ട് വില്‍പന നടത്തുകയായിരുന്നു പതിവ്. എന്നാൽ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ ശുദ്ധീകരിച്ച് വൃത്തിയാക്കിയാണ് ഇത്തവണ വില്‍പന. വനവികസന സമിതിയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ തുക അടച്ച് അപേക്ഷ നൽകിയാൽ ആവശ്യക്കാർക്ക് വിത്ത് ലഭിക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ചന്ദന മരങ്ങള്‍ വളരുന്നുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള ചന്ദനമായി കണക്കാക്കുന്നത് മറയൂർ ഡിവിഷനിലെ മരങ്ങളാണ്. അതുകൊണ്ടു തന്നെയാണ് ഉയര്‍ന്ന വില നല്‍കി വാങ്ങാന്‍ നിരവധി സ്ഥാപനങ്ങൾ മുന്നോട്ട് വരുന്നത്. മറയൂര്‍ റേഞ്ചിന്‍റെ കീഴില്‍ ഏറ്റവുമധികം ചന്ദനമരങ്ങൾ വളരുന്ന നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് വിത്ത് ശേഖരണം. വന സംരക്ഷണ സമിതിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കാണ് വിത്ത് ശേഖരണത്തിന്‍റെ ചുമതല. റേഞ്ച് ഓഫിസര്‍ നൽകിയ തിരിച്ചറിയല്‍ കാർഡും ഇവർക്കുണ്ട്.