ഇടുക്കി: കോടമഞ്ഞ് പുതച്ച മലനിരകളുടെ ഭംഗിയും ചുറ്റുമുള്ള പ്രകൃതിയുടെ മനോഹാരിതയും ഒപ്പം തണുപ്പും ആസ്വദിച്ച് നടന്നു നീങ്ങുന്ന സഞ്ചാരികൾക്ക് കാഴ്ചയുടെ വശ്യാനുഭവത്തിനൊപ്പം രുചിയുടെ മാധുര്യവും പകർന്നു നൽകുന്നവരാണ് വഴിയോര കച്ചവടക്കാർ.
പ്രകൃതിയുടെ സൗന്ദര്യത്തിനൊപ്പം ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയും, നേർമയായി പൂളിയ പൈനാപ്പിളും, ചുട്ടെടുത്ത ചോളവും, നിലക്കടലയുമൊന്നും രുചിക്കാതെ ഇടുക്കിക്കാഴ്ചകൾ പൂർണമാകില്ല. ജില്ലയിലെ ഓരോ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുമുള്ള പാതയോരങ്ങളിലെല്ലാം ചെറിയ കൂടയിൽ ഇടുക്കിയുടെ സഞ്ചാര രുചികൾ നിറച്ച് ഈ വഴിയോര കച്ചവടക്കാരുണ്ടാകും.ഇവരുടെ പക്കൽ നിന്നും ഉപ്പിലിട്ടതോ ഇടാത്തതോ ആയ ഏതെങ്കിലും രുചി അനുഭവിച്ചിട്ടില്ലാത്ത ഒരു സഞ്ചാരി പോലും ഇടുക്കി സന്ദർശിച്ച് മടങ്ങിയിട്ടുണ്ടാവില്ല. സഞ്ചാരികളെ കബളിപ്പിച്ച് ആയിരങ്ങളും പതിനായിരങ്ങളും ഉണ്ടാക്കുന്ന ടൂറിസം കേന്ദ്രങ്ങളിലെ സ്ഥിരം തട്ടിപ്പൊന്നുമല്ല ഇത്തരം കച്ചവടങ്ങൾക്ക് പിന്നിൽ. ഒരു നേരത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുന്നതിനുള്ള തത്രപ്പാടിൽ നിന്നാണ് ഈ വഴിയോര കച്ചവടം ഉടലെടുക്കുന്നത്.
കൊവിഡ് വ്യാപനവും തുടർന്ന് വന്ന ലോക്‌ഡൗണും കാരണം വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞതോടെ സഞ്ചാരികളെ മാത്രം ആശ്രയിച്ച് നിത്യവൃത്തി കഴിയുന്ന ഇത്തരക്കാരുടെ ജീവിതം പൂർണമായും ദുരിതത്തിലായി തീർന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്ന് തുടങ്ങിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവമാകുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ ഇടുക്കിയിലേക്ക് എത്തുമെന്നാണ് ടൂറിസം ഡിപ്പാർട്ട്മെന്‍റ് നൽകുന്ന സൂചനയും. ഇതോടെ സഞ്ചാരികളും സഞ്ചാര വാഹനങ്ങളും കടന്നു പോകുമ്പോഴും പ്രതീക്ഷയോടെ അവർ നോക്കുകയാണ് മധുരം നിറഞ്ഞ നാളെയിലേക്ക്.!