ഇടുക്കി: നാണ്യവിളകളുടെ വിലത്തകർച്ചയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഗ്രാമീണ മേഖലയിലെ ജനജീവിതം ദുരിതപൂർണ്ണമാക്കി. കാർഷിക വിളകളെ മാത്രം ആശ്രയിച്ചു കഴിയുന്ന ഹൈറേഞ്ചിലെ പതിനായിരക്കണക്കിനു കുടുംബങ്ങളുടെ നിലനില്‍പ്പ് ആശങ്കയിലാണ് . ഹൈറേഞ്ചിലെ പ്രധാന നാണ്യവിളകളായ ഏലം, കുരുമുളക്, കാപ്പി, റബ്ബർ, കൊക്കോ, ഗ്രാംമ്പു, എന്നിവയുടെ വിലത്തകർച്ച തുടരുകയാണ്.
കാലാവസ്ഥാമാറ്റം മൂലം ഉല്‍പ്പാദനത്തിൽ വൻ കുറവു നേരിട്ടുമ്പോഴും വിലത്തകർച്ച കുടുംബ ബജറ്റുകൾ താളം തെറ്റിച്ചു. എഴുന്നൂറു രൂപയോടടുത്തു വിലയുണ്ടായിരുന്ന കരുമുളകിന്‍റെ വില നാനൂറു രൂപയായി. നാലായിരത്തിൽ അധികം വിലയുണ്ടായിരുന്ന ഏലത്തിന്‍റെ വില ആയിരത്തിൽ താഴെയായി. ജാതിക്കയ്ക്ക് മാത്രമാണ് ഇപ്പോൾ മെച്ചപ്പെട്ട വില ലഭിക്കുന്നത് . കർഷകർ ഉല്പാദിപ്പിക്കുന്ന വിളകൾക്ക് താങ്ങുവില ഉൾപ്പെടെ നൽകണമെന്നും ജില്ലയിൽ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ കമ്മീഷനെ വയ്ക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
ഹൈറേഞ്ചിലെ ജനങ്ങളുടെ നിത്യ വരുമാന മാർഗമായിരുന്ന കൊക്കോയുടെ വില 63 രൂപയിൽ നിന്നും 40 ആയി കുറഞ്ഞു. കാലാവസ്ഥാമാറ്റം മൂലം നാണ്യവിളകളുടെ ഉല്‍പ്പാദനത്തിലും വൻ ഇടിവുണ്ടായി. കാർഷിക വായ്പകളെടുത്ത് പ്രതീക്ഷയോടെ നാണ്യവിള കൃഷികൾ വിപുലമാക്കിയ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഏലം, കുരുമുളക് എന്നീ വിളകൾക്കുണ്ടായ വിലത്തകർച്ച തൊഴിലാളികളെയും ബാധിച്ചു. കൃഷി ലാഭകരമല്ലാതായതിനാൽ വിളകളുടെ പരിപാലനചിലവ് കുറയ്ക്കാൻ കർഷകർ നിർബന്ധിതരായതോടെ തൊഴിലാളികൾക്കും ജോലിയില്ലാതായി.