എറണാകുളം: ഇടുക്കി ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫിസ് നിർമാണത്തിൽ (Idukki CPM Offices Construction) കടുത്ത വിമർശനവുമായി ഹൈക്കോടതി. രാഷ്‌ട്രീയ പാർട്ടികൾക്ക് എന്തും ആകാമോയെന്ന് കോടതി ചോദിച്ചു. സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വർഗീസിനെതിരെ ഹൈക്കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയും ചെയ്‌തു.
ഇടക്കാല ഉത്തരവ് നിലനിൽക്കവെ ശാന്തൻപാറയിലെ പാർട്ടി ഓഫിസ് കെട്ടിട നിർമാണം തുടർന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സിപിഎം ജില്ല സെക്രട്ടറിക്ക് എതിരെ കോടതി സ്വമേധയ കേസെടുത്തത്. സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വർഗീസ് ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ കക്ഷിയാണ്. അതിനാൽ കോടതി ഉത്തരവിനെ കുറിച്ച് അജ്ഞത നടിക്കാനാവില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി (High Court criticize Idukki CPM Offices Construction).
രാഷ്‌ട്രീയ പാർട്ടികൾക്ക് എന്തുമാകാമോയെന്നും ഡിവിഷൻ ബഞ്ച് വിമർശനം ഉന്നയിച്ചു. ഇടക്കാല ഉത്തരവ് സംബന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറി അജ്ഞത നടിച്ചെന്നും കോടതി വിലയിരുത്തി. തുടർന്ന് സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച ഹൈക്കോടതി വിഷയം ഓണാവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫിസ് നിർമാണം തടയാൻ ജില്ല കലക്‌ടർക്ക് ഹൈക്കോടതി ഡിവിഷൻ ബഞ്ച് രണ്ട് ദിവസം മുൻപ് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ ഇടക്കാല ഉത്തരവ് അവഗണിച്ച് രാത്രി വൈകിയും നിർമാണ പ്രവർത്തനം തുടർന്നതാണ് ഹൈക്കോടതി ഗൗരവകരമായ നടപടി സ്വീകരിക്കാൻ കാരണം.
നിർമാണം പൂർത്തീകരിച്ചെങ്കിൽ നമ്പറോ ഒക്യുപൻസിയോ നൽകരുതെന്ന് പഞ്ചായത്തുകൾക്കും കോടതി നിർദേശം നൽകിയിരുന്നു. ഭൂപതിവ് ചട്ടപ്രകാരം ശാന്തൻപാറ ഉൾപ്പടെയുള്ള 7 വില്ലേജുകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്‍റെ നിരാക്ഷേപ പത്രം അഥവ എൻഒസി വേണം. എന്നാൽ എൻഒസി ഇല്ലാതെയായിരുന്നു സിപിഎം പാർട്ടി ഓഫിസുകളുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.
ജില്ല സെക്രട്ടറിയുടെ പ്രതികരണം ഇങ്ങനെ: സംഭവത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വർഗീസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശാന്തൻപാറയിലെ സിപിഎം ഓഫിസ് 48 വർഷമായി പ്രവർത്തിക്കുന്നത് നിയമപരമായി ആണെന്നാണ് സെക്രട്ടറിയുടെ വാദം. ശാന്തൻപാറയിലെ സിപിഎം ഏരിയ കമ്മറ്റി ഓഫിസ് പ്രവർത്തിക്കുന്നത് ഭൂപതിവ് ചട്ടം ലംഘിച്ചാണെന്ന കോൺഗ്രസിന്‍റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു സിവി വർഗീസ്.
ജില്ലയിലെ സിപിഎം ഓഫിസുകൾക്കെതിരെ വലതുപക്ഷ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുകയാണെന്നും സിവി വർഗീസ് ആരോപിച്ചിരുന്നു. ഇടുക്കിയിലെ കോൺഗ്രസ് ഓഫിസുകൾ മിക്കവയും നിയമപരമായി അല്ലെന്നും കുടിയേറ്റ കാലഘട്ടത്ത് സ്ഥാപിച്ചവയാണ് അവയെന്നും സിവി വർഗീസ് ചൂണ്ടിക്കാട്ടി. ഇതിൽ ഡിസിസി ഓഫിസും ഉൾപ്പെടുമെന്നും പറഞ്ഞ അദ്ദേഹം സിപിഎമ്മിന്‍റെ ഇത്തരം ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയില്ലെന്നും കുറ്റപ്പെടുത്തി.