ഇടുക്കി: മൂന്നാര്‍ പോതമേട്ടില്‍ വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി റവന്യൂ വകുപ്പ് തിരിച്ച് പിടിച്ചു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥിലാണ് നടപടി. 1995ല്‍ തുടങ്ങിയ നിയമ നടപടികള്‍ക്കാണ് ഇപ്പോള്‍ പര്യവസാനമായിരിക്കുന്നത്. റ്റാള്‍ ട്രീ റിസോര്‍ട്ടിന്‍റെ ഭാഗമായി വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ പതിനേഴര ഏക്കര്‍ സ്ഥലമാണ് റവന്യു വകുപ്പ് ഏറ്റെടുത്തത്.
1995 ലാണ് സ്ഥലം വ്യാജപട്ടയമുണ്ടാക്കി കൈയേറിയതായി റവന്യൂ സംഘം കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷം 2002ല്‍ ദേവികുളം തഹല്‍സിദാര്‍ ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കി. 2003ല്‍ ജില്ലാ കലക്ടര്‍ ഈ ഉത്തരവ് ശരിവെച്ചു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടക്കാതെ വന്നതോടെ 2004ല്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഭൂമി ഏറ്റെടുക്കാന്‍ വീണ്ടും നിര്‍ദേശം നല്‍കി.
എന്നാല്‍ ഏറ്റെടുക്കല്‍ നടപടി വീണ്ടും വൈകിയതോടെ 2010ല്‍ 48 മണിക്കൂറിനുള്ളിൽ ഭൂമി ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിനെതിരേ കൈവശക്കാരന്‍ കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കല്‍ നടപടി വീണ്ടും നീണ്ടു. ഇതിന് ശേഷം ഇപ്പോഴാണ് റവന്യൂ വകുപ്പിന്‍റെ നടപടി ശരിവച്ച് ഹൈക്കോടതി ഉത്തരവിറങ്ങിയത്. വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി മുന്‍പോട്ട് പോകുമെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്.