ഇടുക്കി: കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിര്‍വ്വഹിച്ചു. കൈലാസനാട് ക്ഷീരോൽപാദക സഹകരണ സംഘത്തില്‍വെച്ച് സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മന്ത്രി നിര്‍വഹിച്ചത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനു വേണ്ടി ക്ഷീര വികസന വകുപ്പാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രകാരം പാല്‍ അളവിന്‍റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കിലാണ് കാലിത്തീറ്റ നല്‍കുന്നത്. ജില്ലയില്‍ 12,591 ക്ഷീര കര്‍ഷകര്‍ക്ക് 24,631 ചാക്ക് കാലിത്തീറ്റ വിതരണം ചെയ്യും. ഇതിനായി 98.5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ജില്ലയ്ക്ക് വേണ്ടി വകയിരിത്തിയിരിക്കുന്നത്.
ഉടുമ്പന്‍ചോല കൈലാസനാട് ക്ഷീരോൽപാദക സഹകരണ സംഘത്തില്‍വെച്ച് സംഘടിപ്പിച്ച യോഗത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ മുരുകേശന്‍, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. പി. സുനില്‍കുമാര്‍, ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ശാന്ത ബിജു, ഗ്രാമ പഞ്ചായത്തംഗം പി. ജെ. ജോമോന്‍, ക്ഷീര സഹകരണ സംഘം ഇടുക്കി ജില്ലാ പ്രസിഡന്‍റ് ജോയി അമ്പാട്ട്, ഷാജി കൂനാനിക്കല്‍, സെല്‍വം പി. ആറ്റിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ക്ഷീരവികസന വകുപ്പ് ഇടുക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ജിജാ സി. കൃഷ്ണന്‍, ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എം. എല്‍. ജോര്‍ജ്ജ്, നെടുങ്കണ്ടം ക്ഷീര വികസന ഓഫീസര്‍ എ.സി. രജികുമാര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.