ഇടുക്കി: ഇടുക്കിയിലെ ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാൻഡ് ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ഒന്നര പതിറ്റാണ്ട് മുൻപ് നിർമ്മിച്ച ബസ് സ്റ്റാന്‍ഡും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സും കാത്തിരുപ്പ് കേന്ദ്രവും നാശത്തിന്റെ വക്കിലാണ്.
മലയോരപ്രദേശമായ ബൈസണ്‍വാലിയിലേക്ക് നിരവധി യാത്രാ ബസുകൾ സർവീസ് ആരംഭിച്ച സാഹചര്യത്തിലാണ് ബസ് സ്റ്റാൻഡ് പണികഴിപ്പിക്കുക്കുന്നത്. 2003-04 സാമ്പത്തിക വര്‍ഷത്തില്‍ നബാർഡിൽ നിന്നുള്ള പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. തുടര്‍ന്ന് 2005 ൽ കാത്തിരുപ്പ് കേന്ദ്രവും ഷോപ്പിംഗ് കോംപ്ലക്‌സ് പണികഴിപ്പിക്കുകയും ലേലത്തില്‍ നല്‍കുകയും ചെയ്തു. എന്നാൽ സ്റ്റാൻഡിൽ ബസുകൾ കയറി ഇറങ്ങാതായതോടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.
നിലവില്‍ പതിനഞ്ച് വര്‍ഷം പിന്നിടുമ്പോഴും സ്‌റ്റാൻഡ് തുറന്ന് പ്രവർത്തിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്നും രാത്രിയില്‍ ബസ് സ്റ്റാൻഡിന്‍റെ പരിസര പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണന്നും നാട്ടുകാര്‍ ആരോപിച്ചു.
എന്നാൽ ബസ് ഇറങ്ങുന്നതിനും കയറുന്നതിനും രണ്ട് പാതകള്‍ ആവശ്യമാണെന്നും നിലവില്‍ ഒരുപാത മാത്രമാണുള്ളതെന്നും പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പറഞ്ഞു. ഗതാഗത വകുപ്പിന്റെ പെര്‍മ്മിറ്റ് ലഭിക്കാത്തതു മൂലമാണ് പ്രവർത്തനം ആരംഭിക്കാത്തതെന്നും പുതിയ ഒരു വഴി കൂടി കണ്ടെത്തുന്നതിന് പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.