കൊച്ചി: തിരുവോണ ദിനത്തില്‍ നിരാഹാര സമരം നടത്തി മരട് ഫ്ലാറ്റ് ഉടമകൾ. പത്തുമണിയോടെ മരട് നഗരസഭയുടെ മുന്നിലാണ് ഫ്ലാറ്റ് ഉടമകൾ നിരാഹാരസമരം ആരംഭിച്ചത്. നഗരസഭയിൽ നിന്നും ജീവനക്കാർ പുറത്ത് പോകുന്നത് വരെ സമരം തുടരാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. സുപ്രീംകോടതി വിധിവന്ന പശ്ചാത്തലത്തിൽ അടുത്ത അഞ്ചു ദിവസത്തിനകം ഫ്ലാറ്റുകൾ ഒഴിയണമെന്ന് കാണിച്ച് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നലെ നാലു ഫ്ലാറ്റുകളിലും നോട്ടീസ് പതിപ്പിച്ചിരുന്നു.
അഞ്ചു ദിവസത്തിനുള്ളിൽ ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞില്ലെങ്കിൽ ഇനി ഒരു അറിയിപ്പ് കൂടാതെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അതിനായുള്ള തുക പ്രോസിക്യൂഷൻ നേരിടേണ്ടിവരുന്ന വ്യക്തികളിൽ നിന്നും ഈടാക്കുമെന്നും നഗരസഭയുടെ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഓണാവധിക്കു ശേഷം നേരിട്ട് നഗരസഭയിൽ നിന്ന് നോട്ടീസ് കൈപ്പറ്റാമെന്ന് പറഞ്ഞിട്ടും അധികൃതർ തയ്യാറായില്ലെന്നാണ് ഫ്ളാറ്റ് ഉടമകൾ പറയുന്നത്.
ഫ്ലാറ്റ് പൊളിക്കുന്നതിനും നോട്ടീസ് പതിപ്പിച്ചതിനുമെതിരെ ശക്തമായ പ്രതിഷേധമാണ് ഫ്ലാറ്റ് ഉടമകളിൽ നിന്നും ഉണ്ടാവുന്നത്. ഇവിടെ നിന്നും ഇറക്കി വിട്ടാൽ തങ്ങൾക്ക് പോകാൻ മറ്റൊരിടമില്ലെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള വിധിയാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാർ തന്നെ സുപ്രീംകോടതി ബോധ്യപ്പെടുത്തണമെന്നുമാണ് ഫ്ലാറ്റ് ഉടമകൾ പറയുന്നത്.