കൊച്ചി: ഫ്ലാറ്റുകളിൽ നിന്നും അഞ്ച് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന മരട് നഗരസഭയുടെ ഒഴിപ്പിക്കൽ നടപടികൾക്കെതിരെ റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് മരട് ഭവന സംരക്ഷണ സമിതി. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് മരട് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ഫ്ലാറ്റ് ഉടമകളുടെ നിരാഹാരസമരം ഇപ്പോഴും തുടരുകയാണ്. അഞ്ച് ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് സമരം.
ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതോടെ കിടപ്പാടം നഷ്‌ടമാകുന്ന 450 കുടുംബങ്ങളാണ് തിരുവോണ ദിവസം നിരാഹാരമിരിക്കുന്നത്. നിലവിലെ തീരസംരക്ഷണ നിയമ പ്രകാരം നിയമാനുസൃത പരിധിയിലാണ് ഫ്ലാറ്റുകൾ നിൽക്കുന്നതെന്നും സർക്കാർ പുനഃപരിശോധന നൽകണമെന്നും സമരം ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. മത രാഷ്ട്രീയ കക്ഷി ഭേദമന്യേ നിരവധിയാളുകൾ സമരത്തിന് പിന്തുണയുമായെത്തി. അതേസമയം ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് നഗരസഭ അറിയിച്ചു.