എറണാകുളം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ എൻഐഎ കോടതി തീർപ്പാക്കി. ശിവശങ്കറിനെ ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്നും നിലവിൽ അറസ്റ്റോ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമൊ ഇല്ലെന്നും എൻഐഎ കോടതിയെ അറിയിച്ചു. എൻഐഎയുടെ വാദം രേഖപ്പെടുത്തിയാണ് എൻഐഎ കോടതി ഹർജി തീർപ്പാക്കിയത്. കസ്റ്റംസ്, എൻഫോഴ്‌സ്മെന്‍റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകളിൽ നാളെ വിധി പറയുന്നത് വരെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യത്തെ എതിർത്ത് ഇഡി ഇന്നലെ എതിർ സത്യവാങ്മൂലം നൽകിയിരുന്നു.
കൂടുതൽ വായിക്കാൻ: സ്വർണക്കടത്ത് ; എൻഐഎ കേസിൽ എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും അറസ്റ്റിന് സാധ്യതയുണ്ടെന്നും ഇത് തടയണമെന്നായിരുന്നു എൻഐഎ കോതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലെ ആവശ്യം. ഇത് വരെ വിവിധ അന്വേഷണ ഏജൻസികൾ നൂറ്റിയൊന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ തനിക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രാഷ്ട്രീയ സമ്മർദ്ദത്തിന്‍റെ ഭാഗമായി തന്നെ പ്രതിയാക്കാൻ സാധ്യതയുണ്ടന്നും ശിവശങ്കർ ആരോപിച്ചിരുന്നു. കസ്റ്റംസ്, എൻഫോഴ്‌സ്മെന്‍റ്, എൻഐഐ തുടങ്ങിയ അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടപ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. ഇതിനായി കൊച്ചിക്കും തിരുവനന്തപുരത്തിനു ഇടയിൽ പല തവണ യാത്ര ചെയ്തെന്നും അന്വേഷണവുമായി തുടർന്നും സഹകരിക്കാൻ തയ്യാറാണന്നും ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു.