കളമശ്ശേരിയിലെ വിപണന കേന്ദ്രത്തില്‍ നിന്നും ഇറച്ചി വാങ്ങിയത് 49 ഹോട്ടലുകള്‍; പേരു വിവരം പുറത്തു വിട്ട് നഗരസഭ - കളമശ്ശേരിയില്‍ പഴകിയ ഇറച്ചി പിടികൂടി
കൊച്ചി നഗരത്തിലെ തിരക്കേറിയ ഹോട്ടലുകള്‍ ഉള്‍പ്പടെ 49 ഹോട്ടലുകള്‍ ആണ് കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസം പഴകിയ ഇറച്ചി പിടികൂടിയ കേന്ദ്രത്തില്‍ നിന്നും ഇറച്ചി വാങ്ങിയത്. ഇവിടെ നിന്ന് മാംസം വാങ്ങിയ ഹോട്ടലുകളുടെ വിവരം പുറത്തു വിടണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് നഗരസഭ പേരു വിവരം പുറത്തുവിട്ടത്

എറണാകുളം: കളമശ്ശേരിയിൽ 500 കിലോയോളം പഴകിയ ഇറച്ചി പിടികൂടിയ കേന്ദ്രത്തിൽ നിന്നും ഇറച്ചി വാങ്ങിയ ഹോട്ടലുകളുടെ പേര് പുറത്ത് വിട്ട് നഗരസഭ. അടച്ചുപൂട്ടിയ അനധികൃത കേന്ദ്രത്തിൽ നിന്ന് ഇറച്ചി വാങ്ങിയിരുന്ന 49 ഹോട്ടലുകളുടെ പട്ടികയാണ് നഗരസഭ പുറത്ത് വിട്ടത്. കൊച്ചി നഗരത്തിലെ തിരക്കേറിയ നിരവധി ഹോട്ടലുകളാണ് ഈ പട്ടികയിലുള്ളത്.
ഭക്ഷ്യയോഗ്യമല്ലാത്ത കോഴി ഇറച്ചി ഷവർമയ്ക്ക് വേണ്ടി കളമശ്ശേരിയിലെ വീട്ടിൽ നിന്നും വാങ്ങിയിരുന്ന ഹോട്ടലുകളുടെ പേരു വിവരം പുറത്ത് വിടണമെന്ന ആവശ്യം ശക്തമായിരുന്നു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിക്കാണ് കളമശ്ശേരി നഗരസഭ സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം മറുപടി നൽകിയത്. കഴിഞ്ഞ വ്യാഴാഴ്‌ച നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലായിരുന്നു ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി കണ്ടെത്തിയത്.
മാസങ്ങള്‍ പഴക്കമുളള ഇറച്ചി: കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിലാണ് അഴുകി തുടങ്ങിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. മൂന്ന് ഫ്രീസറുകളിൽ സൂക്ഷിച്ച കോഴി മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ ഈ വീട്ടിൽ ഇറച്ചി സൂക്ഷിച്ച് വില്‍പന നടത്തുന്നതായി നാട്ടുകാരാണ് നഗരസഭയെ അറിയിച്ചത്.
ഗുണ നിലവാരമില്ലാത്ത ഇറച്ചി കുറഞ്ഞ വിലയിൽ തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച് ഹോട്ടലുകളിൽ വിതരണം ചെയ്‌ത് ലാഭം നേടുകയായിരുന്നു നടത്തിപ്പുകാർ. നല്ല ഇറച്ചിയോടൊപ്പം ചേർത്ത് ഷവർമ ഉൾപ്പടെയുള്ള ഇനങ്ങൾക്ക് ആവശ്യമായ രീതിയിലായിരുന്നു ഇറച്ചി ഇവിടെ നിന്നും വില്‍പന നടത്തിയിരുന്നത്. ഇവ പാകം ചെയ്യുന്നതിനുള്ള 150 ലിറ്ററിലധികം പഴകിയ എണ്ണയും ഇവിടെ നിന്ന് പിടിച്ചെടുത്തു.
Also Read: ഷവര്‍മയ്‌ക്ക് പഴകിയ ഇറച്ചി; കളമശ്ശേരിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 400 കിലോ മാംസം പിടികൂടി
ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശി ജുനൈസ് ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ഇയാൾക്കെതിരെയും ഇറച്ചി വിപണനത്തിന് വീട് വാടകയ്ക്ക് നൽകിയ കൈപ്പട മുകൾ സ്വദേശി നിസാറിന് എതിരെയുമാണ് പൊലീസ് കേസെടുത്തത്.