എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ട്വന്‍റി ട്വന്‍റിയുടെ വോട്ടുതേടുന്നതിന് മുൻപായി പി.വി. ശ്രീനിജിൻ എം.എൽ.എ മാപ്പ് പറയണമെന്ന് സാബു എം. ജേക്കബ്. ഈ പ്രസ്‌താവനയെ പരോക്ഷമായി പരിഹസിച്ച് എം.എൽ.എ. വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 'ആരുടെ കയ്യില്ലെങ്കിലും കുന്നംകുളത്തിന്‍റെ മാപ്പ് ഉണ്ടങ്കിൽ തരണേ.. ഒരാൾക്ക് കൊടുക്കാനാണ്' എന്നാണ് പി.വി ശ്രീനിജിൻ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്.
ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി ട്വന്‍റിയുടെ വോട്ടുറപ്പിക്കാൻ മുന്നണികൾ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് എം.എൽ.എ യുടെ ഇത്തരമൊരു നിലപാട് എന്നതും ശ്രദ്ധേയമാണ്. കുന്നത്തുനാട് തെരഞ്ഞെടുപ്പിൽ പി.വി.ശ്രീനിജിൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ട്വന്‍റി ട്വന്‍റിയും എം.എൽ.എയും തമ്മിൽ തർക്കം തുടങ്ങിയത്.
ALSO READ: 'തന്നെ പുറത്താക്കേണ്ടത് എഐസിസി, സുധാകരന്‍ പറയുന്നത് നുണയെന്ന് കെ.വി തോമസ്'
ട്വന്‍റി ട്വന്‍റി പ്രവർത്തകൻ ദീപുവിന്‍റെ കൊലപാതകത്തിൽ എം.എൽ.എയെ പ്രതി ചേർക്കണമെന്ന് ട്വന്‍റി ട്വന്‍റി കൺവീനർ സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു. കിറ്റെക്‌സ് കമ്പനിയെ തകർക്കാൻ എം.എൽ.എ ശ്രമിക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചിരുന്നു.