എറണാകുളം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് കേരള മർച്ചന്‍റ്സ് ചേംബർ ഓഫ് കൊമേഴ്‌സ്. വിപണിക്ക് ഉണർവേകുന്ന നിർദേശങ്ങളൊന്നും ബജറ്റിലില്ല. കേവലം നടക്കാത്ത കുറേയധികം പ്രഖ്യാപനങ്ങൾ മാത്രമാണുള്ളത്. ജനങ്ങളുടെ കൈളിലേക്ക് പണമെത്തുന്നതിന് നിർദേശങ്ങൾ ഒന്നുമില്ല.
കേന്ദ്ര സർക്കാരിന് ജി.എസ്.ടിയിൽ അധിക നികുതി ലഭിച്ചത് എല്ലാ സാധനങ്ങൾക്കും അറുപത് ശതമാനം വരെ വിലവർധനവ് ഉണ്ടായതിനാലാണ്. വിലവർധനവ് തടയുന്നതിനുള്ള ഒരു നിർദേശവും ഈ ബജറ്റിൽ ഇല്ല. വ്യാപാര മേഖല സ്തംഭിച്ച് നിൽക്കുകയാണ്. കുറഞ്ഞ നിരക്കിൽ വ്യാപാരികൾക്ക് വായ്‌പ ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണമെന്നും കെ.എം.സി.സി പ്രസിഡന്‍റ് മുഹമ്മദ് സഗീർ പറഞ്ഞു.
കൊവിഡ് സാഹചര്യത്തിൽ ബാങ്കു വായ്‌പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വ്യാപാര സമൂഹത്തിന് നഷ്‌ടം മാത്രമാണ് ഉണ്ടായത്. പലിശ ഒഴിവാക്കി തന്നില്ല. മൊറൊട്ടോറിയം കൊണ്ട് നേട്ടമുണ്ടായത് ബാങ്കുകൾക്കാണ്. അവർക്ക് കൂടുതൽ പലിശ ഈടാക്കാൻ കഴിഞ്ഞു. ഇൻകം ടാക്‌സ് സ്ലാബുകളിൽ മാറ്റം വരുത്താൻ തയാറായിട്ടില്ല. ഇതും വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.