എറണാകുളം: പിതാവിൽ നിന്ന് ഗർഭിണിയായ പത്തു വയസുകാരിയുടെ ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. പെണ്‍കുട്ടിക്ക് വേണ്ടി അമ്മ നൽകിയ ഹർജിയാണ് കോടതി അനുവദിച്ചത്. ഗർഭസ്ഥ ശിശുവിന്‍റെ വളർച്ച 31 ആഴ്ച പിന്നിട്ട സാഹചര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ആശുപത്രി അധികൃതർക്ക് കോടതി നിർദേശം നൽകി.
കുഞ്ഞിന്‍റെ വളർച്ച മുപ്പത്തിയൊന്ന് ആഴ്ച കഴിഞ്ഞതിനാൽ അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഒരാഴ്ചയ്ക്കകം ഉചിതമായ നടപടിയെടുക്കാൻ തിരുവനന്തപുരത്തെ ആശുപത്രി അധികൃതർക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍റെ ബെഞ്ചിന്‍റെ നിര്‍ദേശം.
നേരത്തെ ഹർജി പരിഗണിച്ച കോടതി മെഡിക്കൽ ബോർഡിന് രൂപം നൽകാനും ഗർഭഛിദ്രം നടത്താനുള്ള സാധ്യതകളെക്കുറിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചിരുന്നു. പെൺകുട്ടി പത്തു വയസുകാരിയായതിനാൽ ഗർഭാവസ്ഥ കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ശിശുവിന്‍റെ വളർച്ച 31 ആഴ്ച പിന്നിട്ടതിനാൽ ഗർഭഛിദ്രം നടത്തിയാലും കുഞ്ഞ് ജീവനോടെയിരിക്കാനുള്ള സാദ്ധ്യത 80 ശതമാനമാണ്. കുഞ്ഞിന് ന്യൂറോ സംബന്ധമായതടക്കമുള്ള പ്രശ്നങ്ങളുണ്ടാകാനുളള സാധ്യതയുണ്ടെന്നുമാണ് മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചത്.
ഇതോടെ അനിവാര്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടും ഉചിതമായ നടപടി സ്വീകരിക്കാനാണ് ആശുപത്രി അധികൃതർക്ക് കോടതി നിര്‍ദേശം. പുറത്തെടുക്കുന്ന ശിശുവിന് ജീവനുണ്ടെങ്കിൽ പൂർണ തോതിലുള്ള മെഡിക്കൽ പരിചരണം ആശുപത്രി അധികൃതർ നൽകണം. ഹർജിക്കാർക്ക് ഇതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെങ്കിൽ സർക്കാരും കുട്ടികളുമായി ബന്ധപ്പെട്ട ഏജൻസിയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സമൂഹമൊന്നാകെ ലജ്ജിച്ചു തല താഴ്‌ത്തേണ്ട സാഹചര്യം
അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവമാണിതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
പിതാവാണ് പീഡിപ്പിച്ചതെന്ന ആരോപണം സത്യമാണെങ്കിൽ സമൂഹമൊന്നാകെ ലജ്ജിച്ചു തല താഴ്‌ത്തേണ്ട സാഹചര്യമാണുള്ളത്. നിയമ സംവിധാനം ഉചിതമായ ശിക്ഷ നൽകുമെന്ന ഉറപ്പുണ്ടെന്നും കോടതി പറഞ്ഞു.
ഗര്‍ഭം മാനസികമായും ശാരീരികമായും വെല്ലുവിളിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ ഭാവി സംരക്ഷിക്കാന്‍ ഗർഭഛിദ്രം അനിവാര്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു.
ഗര്‍ഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭിണിക്ക് കുഞ്ഞിന് ജന്മം നല്‍കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഗർഭഛിദ്രം നടത്താൻ നിയമം നിലവില്‍ ഉണ്ട്. എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ 30 ആഴ്ച ഗര്‍ഭിണിയാണ്. ഇതിനാല്‍ ഈ നിയമത്തിന്‍റെ പരിധിയിൽ പെടാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയിലെത്തിയത്.