എറണാകുളം: ആലുവ ജില്ലാ ആശുപത്രിയിൽ മരിച്ച രോഗിക്ക് ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം. ആലുവ പുളിഞ്ചോട് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയനാണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടർന്നാണ് വിജയനെ ആംബുലൻസിൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. എന്നാൽ കൊവിഡ് സംശയത്തെ തുടർന്ന് കൊവിഡ് വിഭാഗത്തിൽ എത്തിച്ചു. കൃത്യമായി ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ആംബുലൻസ് ഡ്രൈവർ സുനീഷ് ആരോപിച്ചു. സംഭവത്തിൽ ജില്ലാ കലക്‌ടർ എസ്. സുഹാസ് ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി.
രാവിലെ 9.15 നാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. പത്ത് മണിയോടെ ആംബുലൻസിൽ വച്ച് തന്നെ മരണം സംഭവിച്ചു. രോഗി എത്തിയതറിഞ്ഞ ഉടൻ തന്നെ ചികിത്സ നൽകാനുള്ള നടപടി സ്വീകരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്‌ടർ അന്വേഷണം നടത്തി മൂന്നാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു.