എറണാകുളം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് ഉപദേശം തേടിയത്. കേസിൽ തുടരന്വേഷണം നടത്താൻ കോടതിയുടെ അനുമതി തേടുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പുറ്റിങ്ങലിൽ നടന്ന വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ 52 പേരെ പ്രതികളാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഈ റിപ്പോർട്ടിൽ ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും പൂർണമായും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി സാക്ഷികൾ മാത്രമാക്കിരുന്നു. എന്നാൽ ക്ഷേത്ര ഭരണ സമിതി അംഗങ്ങളെ ഉൾപ്പെടെ പ്രതിചേർത്തിട്ടും വെടിക്കെട്ട് തടയാതിരുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കിയ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചാൽ, അത് ദുർബലമായാൽ അന്വേഷണ സംഘത്തിന് തിരിച്ചടിയാകും. അതിനാൽ ഉദ്യോഗസ്ഥരുടെ പങ്ക് തെളിയിക്കുന്നതിനാണ് തുടരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം പുറ്റിങ്ങൽ വെടിക്കെട്ടപകടം അന്വേഷിച്ച ജസ്റ്റിസ് പി.എസ് ഗോപിനാഥൻ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപകടം നടന്ന് മൂന്ന് വർഷം പിന്നിട്ടതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിനെ തുടർന്ന് കമ്മിഷൻ വിമർശനവും നേരിട്ടിരുന്നു. പുറ്റിങ്ങൽ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് 103 സിറ്റിങ്ങുകളും 173 സാക്ഷിവിസ്‌താരവുമാണ് കമ്മിഷൻ നടത്തിയത്. 266 രേഖകളും അന്വേഷണ കമ്മിഷന്‍റെ പരിഗണനക്ക് വന്നു. റിപ്പോർട്ട് സമർപ്പിക്കേണ്ട കാലാവധി അവസാനിച്ച ശേഷം കമ്മിഷൻ സർക്കാരിനോട് സമയം നീട്ടിച്ചോദിച്ചിരുന്നു. 2016 ഏപ്രിൽ പത്തിനാണ് കൊല്ലം ജില്ലയിലെ പുറ്റിങ്ങലിൽ വെടിക്കെട്ടപകടം ഉണ്ടായത്.