കൊച്ചി: നിമിഷങ്ങള്‍ക്കുള്ളില്‍ നിറം മാറാന്‍ കഴിയുന്ന അപൂര്‍വയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകര്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ സേതുകരൈ തീരത്ത് നിന്നാണ് ഗവേഷകര്‍ ഈ മത്സ്യത്തെ കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്നും ആദ്യമായാണ് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്. കടല്‍പുല്ലുകളെ കുറിച്ചുള്ള പഠനത്തിന്‍റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണ് കടല്‍പുല്ലുകള്‍ക്കിടയില്‍ നിന്നും മത്സ്യത്തെ കണ്ടെടുത്തത്. ഏറെ സവിശേഷതകളുള്ള ഈ മീന്‍ ഇരകളെ പിടിക്കാനും ശത്രുക്കളില്‍ നിന്നും രക്ഷ നേടാനുമാണ് നിറം മാറുന്നത്.
ആദ്യകാഴ്ചയില്‍ പവിഴത്തണ്ട് പോലെ തോന്നിച്ച മീന്‍, നിറം മാറാന്‍ തുടങ്ങിയതോടെയാണ് അപൂര്‍വയിനം മത്സ്യമാണെന്ന് കണ്ടെത്താനായതെന്ന് സിഎംഎഫ്‌ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഒറ്റ നോട്ടത്തില്‍ മീനാണെന്ന് പോലും മനസിലാക്കാനാകാത്ത വിധത്തില്‍ ചുറ്റുപാടുകള്‍ക്ക് സാമ്യമുള്ള നിറത്തില്‍ കിടക്കാന്‍ ഇതിന് കഴിയും. ആദ്യം വെള്ള നിറത്തില്‍ കാണപ്പെട്ട മീന്‍ നിമിഷ നേരം കൊണ്ട് കറുപ്പും പിന്നീട് മഞ്ഞ നിറമായും മാറുകയായിരുന്നു.
നട്ടെല്ലില്‍ ശക്തിയേറിയ വിഷമുള്ളത് കാരണം ഈ വിഭാഗത്തെ പൊതുവായി സ്‌കോര്‍പിയോണ്‍ മത്സ്യമെന്നും വിളിക്കുന്നു. അതുകൊണ്ട് തന്നെ ഇവയെ സ്പര്‍ശിക്കുന്നതും അടുത്തു പെരുമാറുന്നതും അപകടകരമാണ്. പ്രത്യേകമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സിഎംഎഫ്‌ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ മീനിനെ പിടികൂടിയത്. മിക്കവാറും രാത്രികളിലാണ് ഇവ ഇരതേടുന്നത്. കാഴ്ചശക്തി കൊണ്ടല്ല, മറിച്ച് വശങ്ങളിലുള്ള പ്രത്യേക സെന്‍സറുകളിലൂടെയാണ് ഇര തേടൽ. ഇത്തരത്തില്‍ പത്ത് സെന്റിമീറ്റർ വരെ അകലെയുള്ള ഞണ്ടിന്‍റെ ശ്വാസോച്ഛ്വാസം പോലും പെട്ടെന്ന് തിരിച്ചറിയാനുള്ള ശേഷി ഈ മീനിനുണ്ട്. ഇരകളുടെയും ശത്രുക്കളുടെയും സാന്നിധ്യം ദ്രുതഗതിയില്‍ ഇവ തിരിച്ചറിയും.
സിഎംഎഫ്‌ആര്‍ഐയിലെ സീനിയര്‍ സയന്‍റിസ്റ്റ് ഡോ.ആര്‍.ജയഭാസ്‌കരന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് മീനിനെ കണ്ടെത്തിയത്. പഠനത്തിന്‍റെ ഭാഗമായുള്ള പരിശോധനകള്‍ക്ക് ശേഷം മീനിനെ സിഎംഎഫ്‌ആര്‍ഐയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.