എറണാകുളം: കോതമംഗലം പള്ളിത്തര്‍ക്ക കേസിൽ എറണാകുളം ജില്ലാ കലക്ടർ ഹൈക്കോടതിയിൽ ഹാജരായി. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് സഭാ വികാരി സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലാണ് കലക്ടറെ ഹൈക്കോടതി വിളിച്ചു വരുത്തിയത്. കോടതി ഉത്തരവ് അറിയില്ലേന്ന് കലക്ടറോട് കോടതി ചോദിച്ചു. ഉത്തരവ് നടപ്പാക്കാത്തത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണ്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ മറ്റുമാർഗ്ഗങ്ങൾ തേടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഉത്തരവ് നടപ്പാക്കാൻ കാലതാമസം എന്താണെന്നും കോടതി ആരാഞ്ഞു. പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാനാവില്ലെങ്കിൽ മേൽക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങണം. ഉത്തരവ് നടപ്പാക്കാത്തത് സംസ്ഥാനത്തെ നിയമ സംവിധാനത്തിന്‍റെ പരാജയമാണന്നും കോടതി അഭിപ്രായപ്പെട്ടു. ഉത്തരവ് നടപ്പിലാക്കാൻ കലക്ടർ രണ്ടു മാസത്തെ സാവകാശം തേടി. എന്നാൽ ഇത്രയധികം സമയം അനുവദിക്കാനാവില്ലെന്നും തിങ്കളാഴ്ച പള്ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അഡ്വക്കേറ്റ് ജനറലുമായി കൂടികാഴ്ച നടത്തിയാണ് കലക്ടർ മടങ്ങിയത്. രാവിലെ കലക്ടർക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിച്ച വേളയിൽ കലക്ടർ ഹാജരാകാത്തതിനെ തുടർന്ന് കടുത്ത വിമർശനമാണ് ഹൈക്കോടതി നടത്തിയത്. കോടതിയില്‍ ഹാജരാകേണ്ടത് കലക്ടറുടെ ഇഷ്ടത്തിനല്ല. കോടതി സമയത്ത് ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. കലക്ടറെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് അറ്റോര്‍ണിയും കോടതിയില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് അഞ്ച് മിനിട്ടിനുള്ളില്‍ കലക്ടര്‍ ഹാജരാകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. ഇന്ന് 1.45 വരെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. തുടർന്നാണ് കലക്ടർ സുഹാസ് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകിയത്. അതേസമയം കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടാല്‍ പച്ചയ്ക്ക് കത്തിക്കുമെന്ന് തനിക്ക് ഭീഷണി കത്ത് ലഭിച്ചതായി കേസ് പരിഗണിച്ച വേളയിൽ ജഡ്‌ജി വെളിപ്പെടുത്തി. ഭീഷണി കത്ത് കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു.