എറണാകുളം: യുവതിയെ കൊലപ്പെടുത്തി അതിരപ്പിള്ളിയിൽ വനത്തിൽ തള്ളിയ സംഭവത്തിൽ യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന് പണയം വച്ചതായി പ്രതി അഖിലിന്‍റെ മൊഴി. കൊലപാതകത്തിന് ശേഷമാണ് യുവതി ധരിച്ചിരുന്ന ഒന്നര പവന്‍റെ സ്വർണ മാല കവർന്നത്. ഇത് കാലടിയിലെ ഒരു വ്യക്തിക്ക് പണയമായി നൽകി പണം വാങ്ങിയെന്നാണ് പ്രതി മൊഴി നല്‍കിയത്.
പ്രാഥമികമായ ചോദ്യം ചെയ്യലിലാണ് അഖില്‍ ഈ കാര്യം പൊലീസിനോട് വ്യക്തമാക്കിയത്. അതേസമയം വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതി അഖിലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കാലടി പാറക്കടവ് സ്വദേശിനിയായ ആതിരയാണ് കഴിഞ്ഞമാസം 29 ന് കൊല്ലപ്പെട്ടത്.
അന്വേഷണത്തിനൊടുവിൽ ഇന്നലെ (05.05.2023) സുഹൃത്ത് അഖിലിനെ കാലടി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി മൊഴി നൽകിയത്. അതിരപ്പിള്ളി തുമ്പൂർമുഴിയ്ക്ക് സമീപം വനത്തില്‍ വ്യാഴാഴ്‌ച (04.05.2023) ആയിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശിനിയായ ആതിരയെ ഏപ്രിൽ 29 മുതൽ കാണാതാവുകയായിരുന്നു.
ജോലി ചെയ്‌തിരുന്ന സൂപ്പർ മാർക്കറ്റിലേക്ക് പോകുന്നതിനായി ഭർത്താവ് സനൽ അങ്കമാലി ബസ് സ്റ്റാന്‍ഡില്‍ ഇരുചക്രവാഹനത്തിൽ കൊണ്ടു വിട്ടിരുന്നെങ്കിലും ആതിര സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയിരുന്നില്ല. തുടർന്ന് ആതിരയുടെ ഭർത്താവ് സനൽ കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവ ദിവസം ആതിര മൊബൈല്‍ ഫോൺ കൊണ്ടുപോയിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആതിരയും ഇടുക്കി സ്വദേശിയായ സുഹൃത്ത് അഖിലും ഒന്നിച്ച് കാറിൽ കയറി പോയതായി പൊലീസിന് വിവരം ലഭിച്ചത്.
Also Read: സാമ്പത്തിക തർക്കം; യുവതിയെ കൊന്ന് വനത്തില്‍ തള്ളിയ സുഹൃത്ത് പിടിയില്‍
ആതിര ജോലി ചെയ്‌തിരുന്ന സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ അഖിൽ വാടകയ്ക്ക് എടുത്ത കാറിൽ ആതിരയെ തൃശൂരിൽ എത്തിക്കുകയായിരുന്നു. അഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തെ കുറിച്ച് ആദ്യം ഇയാൾ വെളിപ്പെടുത്തിയിരുന്നില്ല. ഒടുവിൽ അഖിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.
ആതിരയിൽ നിന്ന് പലതവണയായി ഇയാൾ സ്വർണം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിക്കാൻ തുടങ്ങിയതോടെയാണ് തന്ത്രപൂർവം കാറിൽ കയറ്റി വെറ്റിലപ്പാറ ഭാഗത്തു കൊണ്ടുപോയി കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത് എന്നാണ് അഖിലിന്‍റെ മൊഴി. പൊലീസ് നടത്തിയ തെരച്ചിലിൽ തുമ്പൂർമുഴി ഭാഗത്തെ പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആനയും പുലിയുമിറങ്ങുന്ന വനത്തിലാണ് മൃതദേഹം ഒളിപ്പിച്ചത്.
പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടുകൾക്കിടയിൽ കരിയിലകൾ കൊണ്ട് മൂടി നിലയിലായിരുന്നു മൃതദേഹം. ഒരാഴ്‌ചയോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. അതേസമയം പ്രതിയെ കാലടി പൊലീസ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
Also Read: അരുണ്‍ വിദ്യാധരന്‍റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി; മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി