ആലപ്പുഴ: കേരളം കണ്ട മഹാ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ 121 കടുംബങ്ങൾക്ക് റാമോജി-ഈനാട് ഗ്രൂപ്പ് നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറി. ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്‍ററില്‍ നടന്ന ചടങ്ങിൽ ഈനാട് ഗ്രൂപ്പ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽദാനം നിർവ്വഹിച്ചു. പദ്ധതി ആലപ്പുഴയിൽ തന്നെ വേണം എന്ന വാശി സർക്കാരിനേക്കാൾ റാമോജി ഗ്രൂപ്പി നായിരുന്നു വെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കുന്നതിന് തയ്യാറായി ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്ക് വന്ന റാമോ ജി ഗ്രൂപ്പിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഭാവിയിൽ കേരളം നടപ്പാക്കുന്ന പദ്ധതികൾക്ക് റാമോജി ഗ്രൂപ്പിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ എവിടെയെല്ലാം ദുരന്തങ്ങളുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം സഹായവുമായി റാമോജി ഗ്രൂപ്പ് ഓടിയെത്തിയിട്ടുണ്ടെന്ന് ഈനാട് എംഡി ചെറുകുറി കിരൺ പറഞ്ഞു. ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നതായും കിരൺ പറഞ്ഞു. പ്രത്യേക ഉപഹാരം നൽകി കിരണിനെ ചടങ്ങിൽ ആദരിച്ചു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി പരിശ്രമിച്ച മുൻ ആലപ്പുഴ സബ് കലക്ടർ കൃഷ്ണ തേജയെയും ചടങ്ങിൽ ആദരിച്ചു. മന്ത്രിമാരായ തോമസ് ഐസക്ക്, ജി.സുധാകരൻ, പി.തിലോത്തമൻ , എ.എം ആരിഫ് എംപി, ഈനാട് ഗ്രൂപ്പ് പ്രതിനിധികളായ ഡി.എൻ.പ്രസാദ്, രാജാജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ പരിശീലനം നേടിയ വനിതകളാണ് വീട് നിര്‍മിച്ചത്.