ആലപ്പുഴ: റംസാന്‍ വ്രതാനുഷ്‌ഠാനവും നോമ്പുതുറ ഉള്‍പ്പെടെയുള്ള കൂടിച്ചേരലുകളും കര്‍ശനമായ കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാവണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ എ.അലക്‌സാണ്ടര്‍ അറിയിച്ചു. ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് കലക്ടറുടെ നിർദേശം. ഹരിത ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലയിലെ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും പള്ളികമ്മിറ്റി നേതാക്കളുടെയും സമുദായ നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More:കേരളത്തിൽ റമദാൻ വ്രതം ആരംഭിച്ചു
പള്ളികളിലും പ്രാര്‍ത്ഥനാലയങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കണം, പ്രാര്‍ത്ഥനയ്ക്ക് വരുമ്പോള്‍ മുസല്ല കൊണ്ടുവരണം, പള്ളികളിലും നോമ്പുതുറയുള്ള സ്ഥലങ്ങളിലും സാനിറ്റൈസര്‍, കൈകഴുകുന്നതിനുള്ള സോപ്പ്, വെള്ളം എന്നിവ ഭാരവാഹികള്‍ കരുതണം, കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം, അടച്ചിട്ട പള്ളികളിലും ഓഡിറ്റോറിയത്തിലും പരമാവധി 100 പേരും തുറസായ സ്ഥലത്ത് 200 പേരും എന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണം. പള്ളികളിലെത്തുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രജിസ്റ്റര്‍ സൂക്ഷിക്കണം, വാക്‌സിൻ സ്വീകരിക്കാൻ പള്ളികളിലെ ഇമാമുമാര്‍ ബോധവത്കരണം നടത്തണം തുടങ്ങയ നിർദേശങ്ങളാണ് കലക്ടർ നൽകിയത്.
ഭക്ഷണ മാലിന്യം ശേഖരിച്ച് അതാതിടങ്ങളിൽ വളക്കുഴി നിർമിച്ച് അതിൽ നിക്ഷേപിച്ചു വളമാക്കി മാറ്റുന്നതിന് ശ്രമിക്കണം. നോമ്പുതുറ, ഇഫ്താർ വിരുന്ന് എന്നിവ സ്പോൺസർ ചെയ്യുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ഡിസ്പോസിബിൾ വസ്തുക്കൾ ഒഴിവാക്കുന്നതിന് നിർദ്ദേശം നൽകണം. പ്രചാരണ പരിപാടികൾക്ക് ഫ്ലക്സ് ഒഴിവാക്കി പ്രകൃതി സൗഹൃദ ബാനറുകൾ ശീലമാക്കണം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്പോസിബിൾ വസ്തുക്കളും പൂർണമായി ഒഴിവാക്കണം. ഭക്ഷണപ്പൊതി വിതരണം വാഴയില പോലുള്ള പ്രകൃതിസൗഹൃദ വസ്തുക്കളിലാക്കണം. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ വിവരിക്കുന്ന ലഘുലേഖ ജനങ്ങള്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകണമെന്നും കലക്ടര്‍ പറഞ്ഞു. ശുചിത്വ മിഷന്‍റെ ആഭിമുഖ്യത്തിലാണ് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം വിളിച്ച് ചേര്‍ത്തത്.