ആലപ്പുഴ: അജ്ഞാത രോഗം ബാധിച്ച് കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചാകുന്നു. തലവടിയിൽ കുട്ടപ്പായി എന്ന കർഷകന്‍റെ പതിമൂവായിരത്തോളം താറാവുകളും ഹരിപ്പാട് സാമുവലിന്‍റെ ഏഴായിരത്തോളം താറാവുകളുമാണ് കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്.
കണ്ണുകള്‍ നീലിച്ചാണ് താറാവുകള്‍ ചാകുന്നത്. വർഷങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ പക്ഷിപ്പനി ബാധിച്ച് കൂട്ടത്തോടെ താറാവുകൾ ചത്തിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് അന്ന് കർഷകർക്കുണ്ടായത്. അന്നത്തെ സാഹചര്യത്തിലേക്ക് തന്നെ പോകുമോ എന്നാണ് കർഷകരുടെ ആശങ്ക. ചെന്നിത്തല വാഴക്കൂട്ടം ഹാച്ചറിയില്‍ നിന്ന് ഈ മാസം പ്രായമുള്ള രണ്ടായിരത്തോളം താറാവുകളെയാണ് കുട്ടപ്പായി വാങ്ങിയത്. തുടർന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ രോഗം പ്രകടമാവുകയായിരുന്നു.
രോഗം പ്രകടമായതോടെ ജില്ലാ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം പ്രതിരോധ മരുന്നുകള്‍ നല്‍കിയെങ്കിലും താറാവുകള്‍ വീണ്ടും ചാകുകയാണ് . ആറ് സ്ഥിരം തൊഴിലാളികള്‍ക്ക് പുറമേ താറാവുകൾക്ക് രോഗം പ്രകടമായതോടെ മൂന്ന് താൽക്കാലിക തൊഴിലാളികളെകൂടി ഉള്‍പ്പെടുത്തിയാണ് കുട്ടപ്പായി താറാവിനെ പരിപാലിക്കുന്നത്. നിലവിൽ പതിമൂന്ന് ലക്ഷത്തോളം രൂപ നഷ്ടംവന്നതായി കുട്ടപ്പായി പറയുന്നു. 2014,16 വര്‍ഷത്തില്‍ പക്ഷിപ്പനി വന്ന സമയത്ത് കുട്ടപ്പായിയുടെ പതിനായിരക്കണക്കിന് താറാവുകള്‍ ചത്തിരുന്നു.