ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ക്ലസ്റ്റർ ക്വാറന്‍റൈന്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. ആറാട്ടുപുഴ പഞ്ചായത്തിൽ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. രോഗിയുടെ ഭർത്താവ് മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്ത ആളാണെന്നും ഇദ്ദേഹത്തിന് ഹാർബറിലും തീരപ്രദേശങ്ങളിലും ആയി നിരവധി പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നും അതിനാൽ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ കണ്ടൈൻമെന്‍റ് സോൺ ആക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തു.
വിഷയത്തിന്‍റെ ഗൗരവവും അടിയന്തര പ്രാധാന്യവും കണക്കിലെടുത്ത് രോഗവ്യാപനം തടയാനായാണ് ഇവ കണ്ടൈൻമെന്‍റ് സോണായി ജില്ലാ കലക്ടർ ഉത്തരവിട്ടത്. ഈ വാർഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ എട്ട് മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പി.ഡി.എസ്.) രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല.
ഈ വാര്‍ഡുകളില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണവും തദ്ദേശസ്വയം ഭരണ വകുപ്പിന്‍റെയും ആരോഗ്യവിഭാഗത്തിന്‍റെയും നിരീക്ഷണവും ശക്തമാക്കും. ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം പൊലീസ് വാര്‍ഡ് ആര്‍.ആര്‍.ടികളുടെ സേവനം തേടാവുന്നതാണ്. ഈ പ്രദേശങ്ങളിലെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം.
കൊവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാം. പൊലീസ്, ട്രഷറി, പെട്രോളിയം, എല്‍.പി.ജി, പോസ്റ്റ് ഓഫീസുകള്‍ എന്നിവയ്ക്കും നിയന്ത്രണമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഐ.പി.സി 188, 269 പ്രകാരവും നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.