ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴയിൽ എഐവൈഎഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ആലപ്പുഴ എവിജെ ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ജനറൽ ആശുപത്രി ജങ്ഷന് സമീപം അവസാനിച്ചു. തുടർന്ന് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ഉപരോധം തുടങ്ങി ഏകദേശം 20 മിനിറ്റ് കഴിഞ്ഞിട്ടും ഉപരോധം അവസാനിപ്പിക്കാൻ പ്രവർത്തകർ തയാറാകാത്തതിനെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് എത്തി പ്രവർത്തകരെ നീക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിലേക്ക് നയിച്ചു. ഇതിനിടയിൽ പ്രതിഷേധം വകവെക്കാതെ അതുവഴി പോയ ചില സ്വകാര്യവാഹനങ്ങൾ പ്രവർത്തകർ തടയാൻ ശ്രമിച്ചതും വാക്കുതർക്കത്തിനിടയാക്കി.
നൂറുകണക്കിന് പ്രവർത്തകരാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. സിപിഐ നേതാക്കൾ ഇടപെട്ടതോടെയാണ് സംഘർഷത്തിന് അയവുവന്നത്. പ്രതിഷേധത്തിൽ ഉണ്ടായിരുന്ന വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ വനിതാ പൊലീസ് ഇല്ലാതിരുന്നതും പ്രതിഷേധക്കാരെ പ്രകോപിതരാക്കി. പിന്നീട് വനിതാ പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിഷേധ പരിപാടികൾക്ക് എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി.ടി.ജിസ്മോൻ, പ്രസിഡന്റ് അഡ്വ.സി.എ.അരുൺകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.എം ഹുസൈൻ, ബോബി ശശിധരൻ, വൈ.രഞ്‌ജിത്ത്, ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.