ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): സ്വിസ് ഓപ്പൺ ബാഡ്‌മിന്‍ൺ ഫൈനലിൽ പുരുഷന്‍മാരുടെ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം എച്ച്.എസ് പ്രണോയിക്ക് തോൽവി. ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യന്‍ താരം ജൊനാഥന്‍ ക്രിസ്റ്റിയാണ് പ്രണോയിയെ തോല്‍പ്പിച്ചത്. 2017ന് ശേഷം ആദ്യ കിരീടത്തിനായുള്ള പ്രണോയിയുടെ കാത്തിരിപ്പ് തുടരുകയാണ്.
24-ാം റാങ്കുകാരനായ പ്രണോയിക്ക് ഒരു ഘട്ടത്തില്‍ പോലും തിരിച്ചടിക്കാനായില്ല. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജൊനാഥന്‍റെ വിജയം. സ്‌കോര്‍: 12-21,18-21. പ്രണോയിക്കുമേൽ വ്യക്‌തമായ മേധാവിത്വം നേടിയ ക്രിസ്റ്റി 19 മിനിറ്റിനുള്ളിൽ ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ പ്രണോയ് തിരിച്ചുവരവിനുള്ള ശ്രമം നടത്തി എതിരാളിയെ സമ്മർദത്തിലാക്കിയെങ്കിലും ക്രിസ്റ്റിയെ മറികടക്കനായില്ല.
ALSO READ: Swiss Open: സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റൺ കിരീടം സ്വന്തമാക്കി പിവി സിന്ധു
നേരത്തെ വനിത സിംഗിൾസിൽ ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധു കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനൻ ഒങ്ബാംറുങ്ഫാനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു കിരീടം ചൂടിയത്. സ്‌കോർ: 21-16, 21-8.