ഡൽഹി : ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റനും മികച്ച ഓൾറൗണ്ടർമാരില്‍ ഒരാളുമായ റുമേലി ഥർ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പേസ് ബൗളിംഗ് ഓൾറൗണ്ടറായിരുന്ന റുമേലി 38-ാം വയസിലാണ് തന്‍റെ 23 വർഷം നീണ്ടുനിന്ന കരിയറിനോട് വിടപറയുന്നത്. 2003-ൽ ഇംഗ്ലണ്ടിനെതിരെ അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ച ഥർ 2018 ൽ ഇന്ത്യയ്‌ക്കൊപ്പം ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പങ്കെടുത്ത ത്രിരാഷ്‌ട്ര ടൂർണമെന്‍റിലാണ് അവസാനമായി കളത്തിലിറങ്ങിയത്.
'പശ്ചിമ ബംഗാളിലെ ശ്യാംനഗറിൽ നിന്നാരംഭിച്ച 23 വർഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുകയാണ്. ഇന്ന് ഞാൻ എക്കാലവും സ്‌നേഹിക്കുന്ന ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റില്‍ നിന്നും പടിയിറങ്ങുന്നു. ഉയർച്ച താഴ്‌ചകളോടെ നീണ്ട യാത്രയായിരുന്നുവിത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ചതും 2005 ലോകകപ്പ് ഫൈനലില്‍ കളിച്ചതും ഇന്ത്യന്‍ ടീമിനെ നയിച്ചതുമാണ് ഇതില്‍ മികച്ചവ. പരിക്കുകള്‍ കരിയറിനെ വേട്ടയാടി. എന്നാല്‍ എപ്പോഴും ശക്തമായി തിരിച്ചെത്തി.
എന്‍റെ കഴിവുകളിൽ വിശ്വസിച്ച് കളിക്കാൻ അവസരം നൽകിയ ടീമുകൾക്കും (ബംഗാള്‍, റെയില്‍വേസ്, എയർ ഇന്ത്യ, ദില്ലി, രാജസ്ഥാന്‍, അസം) കുടുംബത്തിനും ബിസിസിഐക്കും സുഹൃത്തുക്കള്‍ക്കും നന്ദി. ഇന്ത്യന്‍ ടീമിലേക്ക് എനിക്ക് വഴി തുറന്നത് ഈ ടീമുകളാണ്. ഓരോ മത്സരവും എന്നെ പഠിപ്പിച്ച കാര്യങ്ങള്‍ ജീവിതത്തിന്‍റെ രണ്ടാം ഇന്നിങ്‌സിൽ കരുത്താകും.
ക്രിക്കറ്റുമായി തുടർന്നും സഹകരിക്കും, യുവതാരങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ഒരുക്കും. വീഴ്‌ചയിലും പരാജയത്തിലും കൂടെനിന്ന എല്ലാവർക്കും നന്ദി. എല്ലാ സ്നേഹത്തിനും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു' - റുമേലി ഥർ കുറിച്ചു. താരം നാല് ടെസ്റ്റും 78 ഏകദിനങ്ങളും 18 രാജ്യാന്തര ടി20കളും കളിച്ചു.
എല്ലാ ഫോർമാറ്റിലുമായി 1328 റണ്‍സും 84 വിക്കറ്റും നേടി. 2009 ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉയർന്ന വിക്കറ്റ് വേട്ടക്കാരിയായി. നാല് മത്സരങ്ങളില്‍ 4.78 ഇക്കോണമിയില്‍ 6 വിക്കറ്റായിരുന്നു സമ്പാദ്യം.