മുംബൈ: ഐ.പി.എല്ലിന് ശേഷം സൗത്താഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനൊരുങ്ങി ബിസിസിഐ. ഐപിഎല്‍ ലീഗ് ഘട്ടം അവസാനിക്കുന്ന മെയ് 22ന് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. സീനിയർ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോലി, കെ എല്‍ രാഹുല്‍ അടക്കമുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതിനാല്‍ പുതിയ നായകന്‍റെ കീഴിലായിരിക്കും ഇന്ത്യ ഇറങ്ങുക.
രോഹിതിന്‍റെയും രാഹുലിന്‍റെയും അഭാവത്തിൽ ഹാര്‍ദിക് പാണ്ഡ്യയോ സീനിയര്‍ ഓപ്പണറായ ശിഖാര്‍ ധവാനോ ആയിരിക്കും ഇന്ത്യയെ നയിക്കുക. ഈ ഐ പി എല്ലിലൂടെ ക്യാപ്റ്റന്‍സിയില്‍ കഴിവ് തെളിയിച്ചതിനാല്‍ പാണ്ഡ്യ തന്നെയാണ് സാധ്യത കൂടുതല്‍. രോഹിത്തിനും രാഹുലിനും പുറമെ ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചേക്കും. മുന്‍ നായകന്‍ വിരാട് കോലിക്ക് ഐപിഎല്ലിനുശേഷം വിശ്രമം അനുവദിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
'ടീമിലെ എല്ലാ സീനിയര്‍ കളിക്കാര്‍ക്കും കുറഞ്ഞത് മൂന്നര ആഴ്ച്ചയോളം പൂര്‍ണവിശ്രമം ലഭിക്കും. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഇംഗ്ലണ്ടിലേക്ക് നേരിട്ട് തിരിക്കും. ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് എല്ലാ പ്രധാന കളിക്കാര്‍ക്കും മതിയായ വിശ്രമം ലഭിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. " ബിസിസിഐ വക്താവ് വ്യക്തമാക്കി.
സഞ്ജു ടീമില്‍ തുടരും, മൊഹ്സിനും അര്‍ഷദീപിനും സാധ്യത; ഋതുരാജ് ഗയ്ക്ക്വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ എന്നിവരടങ്ങുന്നതായിരിക്കും ടീമിന്‍റെ ബാറ്റിങ് നിര. ദിനേശ് കാര്‍ത്തിക്കിന് അവസരം നല്‍കുമോയെന്നത് കണ്ടുതന്നെയറിയണം.
ബൗളര്‍മാരില്‍ ഉമ്രാന്‍ മാലിക്ക് വേഗം കൊണ്ട് ഞെട്ടിച്ചെങ്കലും റണ്‍സേറെ വഴങ്ങിയത് ഉമ്രാന് തിരിച്ചടിയാവും. അതേസമയം, ഐപിഎല്ലില്‍ വേഗം കൊണ്ടും ബൗണ്‍സ് കൊണ്ടും അതിശയിപ്പിച്ച ലഖനൗ പേസര്‍ മൊഹ്സിന്‍ ഖാന്‍, ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റായ പഞ്ചാബ് കിംഗ്‌സ് പേസര്‍ അര്‍ഷദീപ് സിംഗ് എന്നിവരെയും ടീമിലേക്ക് പരിഗണിച്ചേക്കും.